ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോൺസന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വ്യക്തിബന്ധം ഇന്ത്യക്കു ഗുണകരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ പ്രധാനമന്ത്രിപദ പോരാട്ടത്തിൽ ഇന്ത്യൻ വംശജരായ നേതാക്കളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ ജോൺസൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
ഇന്ത്യയുമായി മികച്ച വാണിജ്യകരാറുകൾ ഉണ്ടാക്കുമെന്നും ഇന്ത്യയിൽനിന്നുള്ള പ്രഫഷണലുകൾക്കും വിദ്യാർഥികൾക്കും ബ്രിട്ടനിലേക്കു പ്രവേശനം ആയാസരഹിതമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
മുൻ വിദേശകാര്യ സെക്രട്ടറിയും മുൻ ലണ്ടൻ മേയറുമായ ജോൺസൻ കൺസർവേറ്റീവ് പാർട്ടിയിൽ നടന്ന പ്രധാനമന്ത്രിപദ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടിനെയാണു തോല്പിച്ചത്.
ഇന്ത്യയുമായി വാണിജ്യകരാർ ഉണ്ടാക്കുന്നതിനടക്കം ജോൺസൻ പ്രത്യേക താത്പര്യം എടുക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ ഇന്ത്യൻ വംശജയായ മുതിർന്ന എംപി പ്രീതി പട്ടേൽ പറഞ്ഞു.
ജോൺസൻ ഈ മാസം ആദ്യം ഇന്ത്യൻ വംശജർക്കായി എഴുതിയ തുറന്ന കത്തിൽ നരേന്ദ്ര മോദിയുമായുള്ള വ്യക്തിബന്ധം എടുത്തുപറഞ്ഞിരുന്നു. ഇന്ത്യയും ബ്രിട്ടനും ആധുനിക ജനാധിപത്യ രാജ്യങ്ങളാണെന്നും വാണിജ്യം മെച്ചപ്പെടുത്തുന്നതിലും ആഗോളസുരക്ഷ ഉറപ്പാക്കുന്നതിലും ഇരു രാജ്യങ്ങൾക്കും നല്ല രീതിയിൽ സഹകരിക്കാനാകുമെന്നും മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ ചൂണ്ടിക്കാട്ടിയതായി ജോൺസൻ വിവരിച്ചു. താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ സർക്കാരിലെ സുഹൃത്തുക്കളുമായി അടുത്ത ബന്ധം ഉണ്ടാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
ജോൺസന്റെ വാഗ്ദാനങ്ങളിൽ ഇന്ത്യക്കു മുൻഗണന
11:07 PM Jul 23, 2019 | Deepika.com