വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിഞ്ഞ കൊടുംഭീകരൻ ഉസാമ ബിൻ ലാദനെ കണ്ടെത്തി കൊലപ്പെടുത്താൻ സിഐഎയ്ക്കു പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചെന്നു വെളിപ്പെടുത്തൽ. യുഎസ് സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പ്രസിഡന്റ് ട്രംപിന്റെ ഇഷ്ടചാനലായ ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനിൽ ബിൻ ലാദന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി അറിവില്ലെന്നായിരുന്നു ഇത്ര നാളും പാക് അധികൃതർ പറഞ്ഞിരുന്നത്.
2011 മേയ് രണ്ടിനാണ് യുഎസ് നേവിസീലുകൾ അബോട്ടാബാദിലെ വസതിയിലെത്തി ബിൻ ലാദനെ വകവരുത്തിയത്. മൃതദേഹം കടലിൽ സംസ്കരിച്ചു.
സിഐഎയുമായി സഹകരിച്ചു പ്രവർത്തിച്ച പാക് ഡോക്ടർ ഷക്കീൽ അഫ്രീദിയെ ജയിലിൽനിന്നു വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഇമ്രാൻ തയാറായില്ല. ഇത് വൈകാരിക പ്രശ്നമാണെന്നും അഫ്രീദിയെ യുഎസിന്റെ ചാരനായാണു കണക്കാക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.
ട്രംപ് പാക്കിസ്ഥാൻ സന്ദർശിക്കാൻ സമ്മതിച്ചു: ഖുറേഷി
പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ക്ഷണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പത്രസമ്മേളനത്തിൽ പറഞ്ഞു. യുഎസ് സന്ദർശിക്കുന്ന ഇമ്രാൻ തിങ്കളാഴ്ചയാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്തകാലത്ത് മോശമായ യുഎസ്- പാക്കിസ്ഥാൻ ബന്ധം മെച്ചപ്പെടുത്താൻ ഇമ്രാന്റെ സന്ദർശനം സഹായിച്ചുവെന്ന് ഖുറേഷി കൂട്ടിച്ചേർത്തു.
ബിൻ ലാദൻ വധം; ഐഎസ്ഐ സഹായിച്ചെന്ന് ഇമ്രാൻ ഖാൻ
11:07 PM Jul 23, 2019 | Deepika.com