വത്തിക്കാൻസിറ്റി: എട്ടുവർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയുടെ കഷ്ടതയിൽ ഫ്രാൻസിസ് മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രതിരോധശേഷിയില്ലാത്ത സാധാരണജനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന് അയച്ച കത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു. കാർഡിനൽ പീറ്റർ ടർക്സൺ, സിറിയയിലെ നുൺഷ്യോ കാർഡിനൽ മരിയോ സെനാരി എന്നിവർ ഇന്നലെ ഡമാസ്കസിലെത്തി പ്രസിഡന്റ് അസാദിനെ നേരിൽകണ്ട് മാർപാപ്പയുടെ കത്ത് കൈമാറി.
ഇഡ്ലിബ് പ്രവിശ്യയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള മുപ്പതുലക്ഷം പേരിൽ 13ലക്ഷം പേർ ഭവനരഹിതരായി. യുദ്ധം മൂലം നാടുവിട്ടുപോകേണ്ടിവന്നവരെയും നാട്ടിൽത്തന്നെ ഭവനരഹിതരായി കഴിയുന്നവരെയും തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ അന്തരീക്ഷം സംജാതമാക്കാൻ നടപടി വേണമെന്നു മാർപാപ്പ കത്തിൽ നിർദേശിച്ചു.സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കാൻ നടപടി വേണം.
തടവിൽ കഴിയുന്നവരെ കാണാൻ കുടുംബാംഗങ്ങൾക്ക് അവസരം നൽകണം. സ്കൂളുകൾ ആശുപത്രികൾ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വത്തിക്കാനിൽ കാർഡിനൽ പരോളിൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കത്തല്ലിതെന്നും ഭിന്നതയ്ക്കും വിദ്വേഷത്തിനും പകരം അനുരഞ്ജനം സാധ്യമാക്കുകയാണു ഉദ്ദേശ്യമെന്നും കാർഡിനൽ പറഞ്ഞു.
സിറിയയിലെ സ്ഥിതിയിൽ മാർപാപ്പയ്ക്ക് ആശങ്ക
11:24 PM Jul 22, 2019 | Deepika.com