വിയന്ന: ഒരു ദശകത്തോളം യുഎൻ ആണവോർജ ഏജൻസി മേധാവിയായി സേവനം അനുഷ്ഠിച്ച ജാപ്പനീസ് നയതന്ത്രജ്ഞൻ യുകിയോ അമാനോ(72) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു. ഇറാനുമായുള്ള ആണവക്കരാറിന്റെ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച അമാനോയുടെ നിര്യാണത്തിൽ യുഎസ് സ്ഥാനപതി ജാക്കി വോൾകോട്ട്, ഇറാൻ ഡെപ്യൂട്ടി വിദേശമന്ത്രി അബ്ബാസ് അരാഗച്ചി, റഷ്യൻ പ്രസിഡന്റ് പുടിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
2009ൽ ഈജിപ്തിന്റെ മുഹമ്മദ് എൽബരാദേയിയുടെ പിൻഗാമിയായാണ് അമാനോ യുഎൻ ആണവോർജ ഏജൻസി മേധാവിയായത്. 2021 വരെ കാലാവധിയുണ്ടെങ്കിലും ആരോഗ്യ പ്രശ്നം മൂലം രാജിവയ്ക്കാൻ ആലോചിച്ചുവരികയായിരുന്നു.
വ്യാഴാഴ്ചയാണു മരണം സംഭവിച്ചത്. ഞായറാഴ്ചയാണു കുടുംബാംഗങ്ങൾ ആണവോർജ ഏജൻസിയെ വിവരം അറിയിച്ചത്. ഏജൻസിയുടെ വിയന്ന ഹെഡ്ക്വാർട്ടേഴ്സിൽ പതാക പകുതി താഴ്ത്തിക്കെട്ടി. ആണവ വ്യാപനം തടയുന്നതിനുള്ള പോരാട്ടത്തിൽ നിർണായക പങ്കു വഹിക്കുന്ന ഏജൻസിയിൽ 171 അംഗരാജ്യങ്ങളുണ്ടെങ്കിലും 35അംഗ ബോർഡ് ഓഫ് ഗവർണേഴ്സാണു പുതിയ മേധാവിയെ നിശ്ചയിക്കേണ്ടത്.
യുഎൻ ആണവോർജ ഏജൻസി മേധാവി അമാനോ അന്തരിച്ചു
11:24 PM Jul 22, 2019 | Deepika.com