കോട്ടയം: റബർ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് ഇറക്കുമതിയെ ചെറുക്കണമെന്നു റബർ ബോർഡ് ചെയർമാനായി ഇന്നലെ ചുമതലയേറ്റ ഡോ. സാവർ ധനാനിയ. ആവർത്തനകൃഷി സബ്സിഡി ഉടൻ പുനരാരംഭിക്കും. ഗവേഷണം ഉൗർജിതമാക്കി അത്യുത്പാദനശേഷിയുള്ള പുതിയ ക്ലോണുകൾ കർഷകരിലെത്തിക്കും - അദ്ദേഹം ദീപികയോടു പറഞ്ഞു.
സമീപവർഷങ്ങളിലൊന്നും വേണ്ടിടത്തോളം റബർ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഉത്പാദനനിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നു. നമ്മുടെ റബർ ഷീറ്റിനും ക്രംബിനും വേണ്ടിടത്തോളം നിലവാരവുമില്ല. ഈ സാഹചര്യത്തിലാണു വ്യവസായികൾ ഇറക്കുമതി കൂട്ടാൻ നിർബന്ധിതരാകുന്നത്. നല്ല റബർ കൂടുതൽ അളവിൽ ഉത്പാദിപ്പിക്കുകയെന്നതാവണം കർഷകരുടെ ലക്ഷ്യം. ഉത്പാദനം കൂട്ടിയാൽ വില താഴ്ന്നു പോകുമോ എന്ന ആശങ്ക അസ്ഥാനത്താണ്.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ചെയർമാൻ എന്ന നിലയിൽ ഒന്നാമത്തെ പരിഗണന. കർഷർക്കു ന്യായവില ലഭിക്കാൻ സർക്കാർ ഇടപെടൽ പ്രധാനമാണ്. കേരള സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതി ഉൗർജിതമാക്കണം. ആർപിഎസുകളെ ശക്തിപ്പെടുത്തി കർഷകരുടെ കൂട്ടായ്മ കൂടുതൽ ഗുണമേന്മയുള്ള റബർ ഷീറ്റ് സംസ്കരിക്കണം.
സബ്സിഡി തുടരും
കേരളത്തിലെ ദീർഘമായ മഴക്കാലത്തെ നേരിടാൻ റെയിൻ ഗാർഡ് വച്ചു കൂടുതൽ ദിവസം ടാപ്പിംഗ് നടത്തണം. ടാപ്പിംഗ് നിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. റബർ ബോർഡിന്റെ പരിശീലനവിഭാഗത്തെ കൂടുതൽ കാര്യക്ഷമമാക്കി കർഷകർക്ക് ഉത്തേജനം നല്കും.
റബർ ആവർത്തനകൃഷി സബ്സിഡി റബർ ബോർഡ് നിർത്തലാക്കില്ല. നിലവിൽ ലഭിച്ചിരിക്കുന്ന അപേക്ഷകൾ പരിഗണിച്ചു സഹായം പുനരാരംഭിക്കാൻ ഇന്നലെ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ആലോചന നടത്തിയിട്ടുണ്ട്. ബജറ്റിൽ റബർ ബോർഡിനു വകയിരുത്തിയിരിക്കുന്ന തുക അപര്യാപ്തമെങ്കിൽ കേന്ദ്രത്തെ സമീപിക്കും. കേരളത്തിൽ ഉൾപ്പെടെ റീപ്ലാന്റിംഗിലൂടെ പുതിയ മരങ്ങൾ ടാപ്പിംഗിന് വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള മരങ്ങളിൽ ഏറെയും കാലപ്പഴക്കം ചെന്നവയാണെന്നു മനസിലാക്കണം.
ക്ലോൺ ഗവേഷണം
റബർ ഗവേഷണ കേന്ദ്രത്തിൽ ക്ലോണ് ഗവേഷണം നിശ്ചലാവസ്ഥയിലാണെന്നു തോന്നുന്നില്ല. ഗവേഷണരംഗം സജീവമാണ്. മെച്ചപ്പെട്ട റെയിൻ ഷേഡ് ഉൾപ്പെടെ കാര്യങ്ങളിൽ ഗവേഷണം നടക്കുന്നുണ്ട്. റബർ ബോർഡ് എക്കാലവും കർഷകർക്കൊപ്പമാണ്. കൃത്രിമ റബറിനു തീരുവ കൂട്ടാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സമ്മർദം ചെലുത്തും.
ന്യായനില ലഭിക്കുന്നില്ല എന്ന കർഷകരുടെ പരാതി ഗൗരവത്തിൽ കാണുന്നു. കർഷകരുമായി വൈകാരെ കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങൾ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നു. വൈകാതെ ആർപിഎസ് പ്രതിനിധികളുമായും ചർച്ച നടത്തും. മോശം ഷീറ്റ് തയാറാക്കിയശേഷം നല്ല വില ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ.
റബറിന് ന്യായവില ലഭിക്കണമെന്നത് ന്യയമായ ആവശ്യമാണ്. ഇതിന് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഇടപെടൽ നടത്തും. എന്നാൽ, റബറിന് താങ്ങുവില പ്രഖ്യാപനം എളുപ്പമല്ല. റബർ ആഗോള ഉത്പന്നമാണെന്നും പല രാജ്യങ്ങളേക്കാളും ഉയർന്ന വിലയാണ് ഇന്ത്യയിൽ റബറിനു ലഭിക്കുന്നതും വിസ്മരിക്കരുത്.
അന്താരാഷ്ട്ര വാണിജ്യ കരാറുകളുടെ പശ്ചാത്തലത്തിൽ തറവില പ്രഖ്യാപനം എത്രത്തോളം പ്രായോഗികമെന്ന് ഉറപ്പുപറയാനാകില്ല- ഡോ. സാവർ ധനാനിയ പറഞ്ഞു.
റെജി ജോസഫ്
റബർ ഉത്പാദനം ഉയർത്തണം, ഗുണമേന്മ മെച്ചപ്പെടുത്തണം: ഡോ. സാവർ ധനാനിയ
10:49 PM Jul 22, 2019 | Deepika.com