ന്യൂഡൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ ആധാർ നിർബന്ധമാകും. വാർഷിക പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്കാണ് ആധാർ കെവൈസി നിർബന്ധമാക്കുന്നത്. ഇന്ത്യൻ സാന്പത്തികമേഖലയിലേക്കുള്ള വലിയ പണമൊഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിശ്ചിത പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്ക് ബയോമെട്രിക് ഉപകരണങ്ങൾ വഴിയുള്ളതോ വണ്‍ ടൈം പാസ്വേഡ് (ഒടിപി) വഴിയുള്ളതോ ആയ ആധാർ ഒഥന്റിക്കേഷനാണ് സർക്കാർ നിർബന്ധമാക്കുന്നത്.
ധനകാര്യ ബില്ലിൽ മുന്നോട്ടുവച്ച നിർദേശത്തിൽ നേരിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ തീരുമാനം നടപ്പാക്കുക. പരിധി കഴിഞ്ഞുള്ള ഫോറിൻ എക്സ്ചേഞ്ചിനും കെവൈസി ബാധകമാണ്. പരിധിക്കപ്പുറമുള്ള തുകയുടെ ഇടപാടുകൾക്കും ആധാറോ പാനോ നിർബന്ധമാണ്.
20-25 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാർഷിക ഇടപാടുകൾക്കായിരിക്കും കെവൈസി നിർബന്ധമാക്കുക.
വ്യാജ പാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് കണ്ടെത്താൻ കഴിയാതെവരുന്നുണ്ട്. അതിനാലാണ് ആധാർ കെവൈസി നിർബന്ധമാക്കുന്നതെന്നാണ് വിവരം. വെട്ടിപ്പുകൾ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും എണ്ണം കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
കറൻസിയുടെ വലിയ ഉപയോഗം സാന്പത്തികരംഗത്ത് കള്ളപ്പണം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഭരണങ്ങൾ, വാച്ചുകൾ, സ്ഥലമിടപാടുകൾ എന്നിങ്ങനെ വലിയ തുകയുടെ ഇടപാടുകൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. പരിധി കഴിഞ്ഞുള്ള തുകയുടെ ഇടപാടുകളാണ് പ്രധാനമായും നിരീക്ഷിക്കുക.
വാർഷിക പരിധി അവസാനിച്ചാൽ ആധാർ കെവൈസി നിർബന്ധം
10:49 PM Jul 22, 2019 | Deepika.com