ഇറാനും പാശ്ചാത്യരാജ്യങ്ങളുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരസ്പരം പിടിച്ചെടുക്കപ്പെട്ട രണ്ടു കപ്പലുകളായി ആറു മലയാളികളുള്ളതായി റിപ്പോർട്ട്. ഏതാനും ആഴ്ചമുന്പ് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ കപ്പലിൽ മൂന്നും കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മൂന്നും മലയാളികൾ വീതമാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
ബ്രിട്ടൻ പിടിച്ചെടുത്ത ‘ഗ്രേസ് വൺ’എന്ന ഇറാൻ കപ്പലിൽ കാസർഗോഡ്, മലപ്പുറം, തൃശൂർ സ്വദേശികളാണ് ഉള്ളത്. കാസർഗോഡ് ഉദുമ സ്വദേശി പ്രജിത് പുരുഷോത്തമൻ(32), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ അജ്മൽ സാദിഖ് (27), മമ്മിയൂർ മുള്ളത്ത് ലെയിനിൽ ഓടാട്ട് റെജിൻ രാജൻ എന്നിവരാണ് ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള കപ്പലിൽ കുടുങ്ങിയിരിക്കുന്നത്. ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന പാസ്പോർട്ടും ലാപ്ടോപ്പും പിടിച്ചെടുത്തെങ്കിലും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണമുണ്ടായിരുന്നില്ല. ദിവസേന വീട്ടുകാരും കൂട്ടുകാരുമായെല്ലാം ബന്ധപ്പെട്ടിരുന്ന അജ്മൽ ഒരു മാസത്തിനകം കപ്പൽ വിട്ടയയ്ക്കുമെന്ന ശുഭസൂചനയും നല്കിയിരുന്നു. ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാൻ കപ്പലാണ് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്.
എന്നാൽ, കഴിഞ്ഞ ദിവസം സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പൽ, ഇറാൻ സേനാവിഭാഗമായ റെവലൂഷണറി ഗാർഡ് പിടിച്ചെടുത്തതോടെ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ എറണാകുളം സ്വദേശികളായ മൂന്നു ജീവനക്കാരും. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്നു കപ്പൽ കന്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോയ്ക്ക് ഒപ്പം തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികൾകൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ പള്ളുരുത്തി സ്വദേശിയാണെന്നു ഡിജോയുടെ പിതാവ് പാപ്പച്ചൻ പറഞ്ഞു. എന്നാൽ, മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സർക്കാർ തലത്തിൽ ലഭിച്ചിട്ടില്ല.
രണ്ടു ദിവസം മുന്പാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ അന്തർദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്തത്. കളമശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചൻ- ഡീന ദന്പതികളുടെ മകനാണ് ഡിജോ. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നു കപ്പൽ കന്പനി അധികൃതർ വ്യക്തമാക്കി. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നതെന്നും തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കന്പനി അധികൃതർ പറയുന്നത്.
മോചനശ്രമം തുടരുന്നു:കേന്ദ്രമന്ത്രി
കപ്പൽ മാത്രമാണു പിടിച്ചെടുത്തതെന്നും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
പരസ്പരം പിടിച്ചെടുത്ത ബ്രിട്ടീഷ്, ഇറാൻ കപ്പലുകളിൽ ആറു മലയാളികളും
12:31 AM Jul 22, 2019 | Deepika.com