ഹോങ്കോംഗ്: ഹോങ്കോംഗിൽ തുടർച്ചയായ ഏഴാം ഞായറാഴ്ചയും ചൈനാവിരുദ്ധ പ്രക്ഷോഭം അരങ്ങേറി. ചൈനീസ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിക്കുന്ന ലെയ്സൺ ഓഫീസിലേക്കായിരുന്നു ഇന്നലത്തെ റാലി. ഓഫീസിനു നേർക്ക് പ്രക്ഷോഭകർ മുട്ടകൾ വലിച്ചെറിഞ്ഞു.
ഹോങ്കോംഗിലെ ഭരണകൂടം ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെ ചോദ്യം ചെയ്താണ് ജനം പ്രതിഷേധം ആരംഭിച്ചത്. കുറ്റവാളി കൈമാറ്റക്കരാറിനുള്ള നീക്കം ഹോങ്കോംഗിലെ ചൈനാ അനുകൂല ഭരണാധികാരികൾ ഉപേക്ഷിച്ചു.
പക്ഷേ, ജനാധിപത്യ പരിഷ്കാരങ്ങളും കൂടുതൽ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ജനം പ്രക്ഷോഭം തുടരുകയാണ്. 1997ൽ ബ്രിട്ടീഷുകാർ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറിയശേഷം ചൈനീസ് അധികൃതർ നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമായി ഇതു മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ ചൈനീസ് ലെയ്സൺ ഓഫീസിലേക്കുള്ള മാർച്ച് വഴിതിരിച്ചുവിടാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. പതിനായിരക്കണക്കിനു പേർ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
ഹോങ്കോംഗിൽ ചൈനാവിരുദ്ധ പ്രക്ഷോഭം തുടരുന്നു
12:31 AM Jul 22, 2019 | Deepika.com