വിപണി വിശേഷം / കെ.ബി. ഉദയഭാനു കനത്ത മഴ റബർ ടാപ്പിംഗിന് തടസമായി, ടയർ ലോബി വിദേശ വിപണിയിലേക്ക് ശ്രദ്ധതിരിച്ചു. ഏലക്കയുടെ വിലക്കയറ്റം തുടരുന്നു. കുരുമുളകിന് വിദേശ ഡിമാൻഡ് മങ്ങിയത് ഓഫ് സീസണിലെ വിലക്കയറ്റത്തിന് തടസമാവും. സംഭരണ ഏജൻസികൾ ഉണർന്ന് പ്രവർത്തിച്ചാൽ കൊപ്രവില ഉയരും. പവന് റിക്കാർഡ് തിളക്കം.
റബർ
കനത്ത മഴ മൂലം വാരത്തിന്റെ രണ്ടാം പകുതിയിൽ റബർ ടാപ്പിംഗ് തടസപ്പെട്ടു. മാസാന്ത്യം ചെറുകിട വിപണികളിൽ പുതിയ റബർ ഷീറ്റ് വില്പനയ്ക്ക് ഇറക്കാനുള്ള ശ്രമത്തിലാണ് ഉത്പാദകർ. പ്രതികൂല കാലാവസ്ഥ മൂലം ഷീറ്റ് സംസ്കരണവും തടസപ്പെട്ടു. പുതിയ ഷീറ്റ് സജ്ജമാക്കും മുമ്പേ ടയർ ലോബി ആഭ്യന്തര മാർക്കറ്റിൽനിന്ന് രാജ്യാന്തര വിപണിയിലേക്ക് ശ്രദ്ധതിരിച്ചു. ഇവിടെ നാലാം ഗ്രേഡ് റബർ 14,800 രൂപയിലാണ്. തായ്ലൻഡിൽ റബർ ലഭ്യത ഉയർന്നതോടെ ബാങ്കോക്കിൽ ഷീറ്റ് വില 12,173 രൂപയായി താഴ്ന്നു.
ഏഷ്യൻ വിപണികളിൽ റബർ ഷീറ്റ് ലഭ്യത ഉയർന്നതിനിടെ ടോക്കോം എക്സ്ചേഞ്ചിൽ ഓപ്പറേറ്റർമാർ റബറിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ഇതോടെ ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് വിപണി ചാഞ്ചാടി.
ഏലം
ഉത്സവദിനങ്ങൾ അടുത്തതോടെ ഏലത്തിന് ആഭ്യന്തര-വിദേശ വിപണികളിൽനിന്ന് കൂടുതൽ അന്വേഷണങ്ങളെത്തി. ഓഫ് സീസണായതിനാൽ മുഖ്യ ലേല കേന്ദ്രങ്ങളിൽ വരവു ചുരുങ്ങി. ലേലത്തിനെത്തിയ ചരക്ക് പൂർണമായി വിറ്റഴിഞ്ഞത് കണക്കിലെടുത്താൽ വിപണി മികവ് നിലനിർത്താം. ജൂലൈ രണ്ടാം വാരം കിലോ 3,200 രൂപയിൽ നീങ്ങിയ ഏലക്ക പിന്നിട്ടവാരം ശക്തമായ ഡിമാൻഡിൽ 5,484 രൂപ വരെ ഉയർന്നു.
ബക്രീദ് ആഘോഷങ്ങളിൽ തുടങ്ങി ദീപാവലി വരെ നീളുന്ന ഉത്സവവേളയിലാണ് ഏലത്തിന് ആവശ്യമുയരുന്നത്.
കുരുമുളക്
ഓഫ് സീസൺ ആണെങ്കിലും വിദേശ ഓർഡറുകളുടെ അഭാവം കുരുമുളകിനു തിരിച്ചടിയായി. വൻ വിലയ്ക്ക് ഇന്ത്യൻ മുളക് ശേഖരിക്കാൻ യുഎസ്-യൂറോപ്യൻ രാജ്യങ്ങൾ തയാറല്ല. ഉത്തരേന്ത്യക്കാർ രംഗത്തുണ്ടെങ്കിലും പരമാവധി താഴ്ന്ന വിലയ്ക്കാണ് അവർ ചരക്കെടുക്കുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,400 രൂപയിൽ വാരാന്ത്യം വ്യാപാരം നടന്നു.
തേയില
ദക്ഷിണേന്ത്യൻ തേയിലയ്ക്ക് ടീ ബോർഡ് ബെഞ്ച് മാർക്ക് നിരക്ക് നിശ്ചയിച്ചത് ചെറുകിട തേയിലക്കർഷകർക്കു താങ്ങാകും. ദക്ഷിണേന്ത്യൻ ലേലങ്ങളിൽ തേയിലയുടെ എറ്റവും കുറഞ്ഞ വില കിലോ 60 രൂപയാക്കി. ഉത്തേരേന്ത്യയിൽ ബെഞ്ച് മാർക്ക് വില കിലോ 90 രൂപയാണ്.
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് പുതുജീവൻ പകരാൻ വിവിധ സർക്കാർ ഏജൻസികൾ കൊപ്രസംഭരണ രംഗത്ത് അണിനിരന്നു. സംഭരണരംഗത്ത് ഏജൻസികൾ ഉണർന്ന് പ്രവർത്തിച്ചാൽ ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക് ആശ്വസിക്കാം. തമിഴ്നാട്ടിൽ വിളവെടുപ്പ് അവസാനിച്ചതിനാൽ കാങ്കയം, പൊള്ളാച്ചി, പഴനി, കോയമ്പത്തുർ, തഞ്ചാവൂർ വിപണികളിൽ തേങ്ങ, കൊപ്ര വരവ് ചുരുങ്ങും. ജനുവരിയിൽ 11,000 രൂപയിൽ കൊച്ചിയിൽ ഇടപാടുകൾ നടന്ന കൊപ്രയിപ്പോൾ 8900 രൂപയിലാണ്. വെളിച്ചെണ്ണ 12,900ൽനിന്ന് 13,300 രൂപയായി.
സ്വർണംകേരളത്തിലെ ആഭരണ കേന്ദ്രങ്ങളിൽ സ്വർണവില പുതിയ ഉയരം സ്വന്തമാക്കി. 25,800 രൂപയിൽ വില്പനയാരംഭിച്ച പവൻ വെളളിയാഴ്ച 26,120 രൂപയിലേക്ക് ഉയർന്നു. എന്നാൽ ശനിയാഴ്ച 400 രൂപ ഇടിഞ്ഞ് 25,720 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം 2013നു ശേഷമുള്ള ഏറ്റവും ഉയർന്ന വില ദർശിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1415 ഡോളറിൽനിന്ന് 1452 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് 1424 ഡോളറായി താഴ്ന്നു. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളും അമേരിക്കൻ കേന്ദ്ര ബാങ്ക് മാസാവസാനം നടക്കുന്ന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് മഞ്ഞലോഹം ഔൺസിന് 1500 ഡോളറിലേക്ക് അടുക്കും. 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1924 ഡോളറാണ് സ്വർണത്തിന്റെ റിക്കാർഡ് വില.