ലണ്ടൻ: സ്റ്റെന ഇംപേറിയോ എന്ന ബ്രിട്ടീഷ് എണ്ണടാങ്കർ ഹോർമുസ് കടലിടുക്കിൽ പിടിച്ചെടുത്തതിന്റെ പേരിൽ ഇറാനെതിരേ സൈനിക നടപടി ഇപ്പോൾ പരിഗണനയിലില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട്. നയതന്ത്ര മാർഗത്തിലൂടെ പ്രശ്നം പരിഹരിക്കാനാണു ശ്രമം. നിയവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ഇറാൻ അപകടകരമായ വഴി തെരഞ്ഞെടുക്കുകയാണെന്നും ഹണ്ട് ഇന്നലെ മുന്നറിയിപ്പു നല്കി.
വെള്ളിയാഴ്ച വൈകിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു കാര്യങ്ങൾ വിലയിരുത്തി.
ബ്രിട്ടീഷ് നേതൃത്വവുമായി ചർച്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സമുദ്രസുരക്ഷ ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സഹകരണത്തോടെ നടപടി എടുക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ബ്രിട്ടന് ഇറാൻ മുന്നറിയിപ്പു നല്കിയിരുന്നു
യുഎസുമായും ബ്രിട്ടനുമായുമുള്ള ഇറാന്റെ ബന്ധം മോശമായതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഇറാനും വൻശക്തികളും തമ്മിലുള്ള ആണവക്കരാറിൽനിന്നു യുഎസ് കഴിഞ്ഞവർഷം എകപക്ഷീയമായി പിന്മാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. ഇറാനെതിരേ യുഎസ് ഉപരോധങ്ങൾ ചുമത്തി.
ഇതുമൂലം എണ്ണവ്യാപാരം മോശമായ ഇറാന്റെ സാന്പത്തികനില പരുങ്ങലിലായി. മേയിൽ പേർഷ്യൻ ഉൾക്കടലിൽ സൗദിയുടേത് അടക്കമുള്ള എണ്ണടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു യുഎസ് ആരോപിക്കുന്നു. ഇതിനു പിന്നാലെ ഇറാൻ യുഎസിന്റെ സൈനിക ഡ്രോൺ വെടിവച്ചിട്ടു.
ആണവക്കരാറിലെ വ്യവസ്ഥകളിൽനിന്ന് ഇറാൻ പിന്മാറാൻ തുടങ്ങിയിട്ടുണ്ട്.ഈ മാസമാദ്യം ഇറാന്റെ എണ്ണടാങ്കർ ജിബ്രാൾട്ടറിൽ കസ്റ്റഡിയിൽ എടുത്തതോടെ ബ്രിട്ടനും പ്രശ്നത്തിൽ പങ്കാളിയായി. യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് ടാങ്കർ പിടിച്ചെടുത്തത്.
ടാങ്കർ വിട്ടയച്ചില്ലെങ്കിൽ ബ്രിട്ടന്റെ കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിരുന്നു.
മുൻഗണന നയതന്ത്രത്തിന്: ഹണ്ട്
01:19 AM Jul 21, 2019 | Deepika.com