വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോൺ യുഎസ് യുദ്ധക്കപ്പൽ വെടിവച്ചിട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അബ്ബാസ് അരാഗച്ചി ചോദ്യം ചെയ്തു. ഇറാന്റെ ഒരു ഡ്രോണും നഷ്ടപ്പെട്ടിട്ടില്ലെന്നും യുഎസ് യുദ്ധക്കപ്പലിലെ ഡ്രോൺ അവർതന്നെ അബദ്ധത്തിൽ വെടിവച്ചിട്ടതാകാമെന്നും അരാഗച്ചി പറഞ്ഞു.
എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി ഹോർമുസിനു സമീപം യുഎസ് വിന്യസിച്ച യുഎസ്എസ് ബോക്സർ എന്ന യുദ്ധക്കപ്പലാണു ഡ്രോൺ വീഴ്ത്തിയതെന്നു പെന്റഗൺ വ്യാഴാഴ്ച പറഞ്ഞു.
യുദ്ധക്കപ്പലിന്റെ ആയിരം വാര അകലെവരെ ഡ്രോൺ എത്തിയെന്നും മുന്നറിയിപ്പു നൽകിയിട്ടും പിന്തിരിയാത്തതിനാലാണു വെടിവച്ചിട്ടതെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് താത്പര്യങ്ങൾ സംരക്ഷിക്കാനും ആവശ്യമായ പ്രതിരോധ നടപടി എടുക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട്. ഇറാന്റെ നടപടി പ്രകോപനപരമാണ്. സഞ്ചാരസ്വാതന്ത്ര്യവും ആഗോള വ്യാപാരവും തടസപ്പെടുത്തുന്ന ഇറാന്റെ നടപടിയെ എല്ലാ രാജ്യങ്ങളും അപലപിക്കണമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസം ജിബ്രാൾട്ടറിൽ യുകെ മറീൻ ഭടന്മാർ കസ്റ്റഡിയിലെടുത്ത ഇറാന്റെ എണ്ണടാങ്കർ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ജിബ്രാൾട്ടർ മുഖ്യമന്ത്രി ഫേബിയൻ പിക്കാർഡോ ലണ്ടനിൽ ഇറാൻ ഉദ്യോഗസ്ഥരുമായും യുകെ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നുവെന്നു പറഞ്ഞാണ് ഗ്രേസ് വൺ എന്ന കപ്പൽ പിടിച്ചത്. കപ്പൽ വിട്ടുകൊടുക്കാമെന്നും എന്നാൽ സിറിയയിലേക്ക് എണ്ണ കൊണ്ടുപോകരുതെന്നും യുകെ പറഞ്ഞു. കഴിഞ്ഞദിവസം ഹോർമുസിൽ ഇറാൻ കസ്റ്റഡിയിലെടുത്ത വിദേശ എണ്ണടാങ്കർ ഉടൻ വിട്ടുകൊടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇറാനിൽനിന്ന് എണ്ണ കള്ളക്കടത്തു നടത്തുന്നുവെന്ന് ആരോപിച്ചാണ് 12 ജീവനക്കാരുള്ള പാനമ പതാക വഹിക്കുന്ന ടാങ്കർ ഞായറാഴ്ച ഇറാൻ കസ്റ്റഡിയിലെടുത്തത്.
ഇറാന്റെ ഡ്രോൺ യുഎസ് വീഴ്ത്തിയെന്നു ട്രംപ്
12:27 AM Jul 20, 2019 | Deepika.com