ന്യൂഡൽഹി: ഇപ്പോഴത്തെ സർക്കാരിനു മാത്രമല്ല മുൻ സർക്കാരുകൾക്കും ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കുണ്ടെന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി. ഡൽഹിയിൽ ഒരു പ്രഭാഷണത്തിനിടയിലായിരുന്നു അദ്ദേഹം കേന്ദ്ര സർക്കാരിനെതിരേ വിമർശനമുയർത്തിയത്. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ടതിനെയും അദ്ദേഹം വിമർശിച്ചു.
2024 ആകുന്പോഴേക്കും ഇന്ത്യയുടെ ജിഡിപി അഞ്ചു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തെ മുൻനിർത്തിയാണ് അദ്ദേഹം തന്റെ വിമർശന ശരങ്ങൾ തൊടുത്തത്. അഞ്ചു ലക്ഷം കോടി ഡോളറിലേക്കുള്ള ലക്ഷ്യം ഈ സർക്കാരിന്റെ മാത്രം പ്രയത്നംകൊണ്ടല്ല. ഇന്ത്യയുടെ നേട്ടങ്ങൾ ആകാശത്തുനിന്നു വീണുകിട്ടിയതല്ല. മുൻ സർക്കാരുകൾക്കും അതിൽ നിർണായക പങ്കുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്ക് തുടക്കമിട്ടത് ബ്രിട്ടീഷുകാരല്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യക്കാർതന്നെയാണ്- അദ്ദേഹം പറഞ്ഞു.
55 വർഷം ഭരിച്ചിട്ട് എന്ത് ചെയ്തു എന്നു ചോദിച്ച് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയും ഇന്നത്തെ ഇന്ത്യയും എങ്ങനെയെന്ന് നോക്കുക. സാന്പത്തിക പദ്ധതികൾ തയാറാക്കാൻ ആസൂത്രണ കമ്മീഷൻ ഉണ്ടായിരുന്നു. എന്നാൽ, ആ കമ്മീഷൻ ഇന്നില്ല. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് രൂപീകരിച്ചു.
കുറ്റപ്പെടുത്തുന്നവർ ഒന്നുകൂടി ചിന്തിക്കണം. എവിടെനിന്ന് നമ്മൾ തുടങ്ങിയെന്ന്... ഒരുപക്ഷേ ഇന്ത്യയുടെ വളർച്ച അഞ്ചു ലക്ഷം കോടി ഡോളറിലെത്തിയെന്നിരിക്കട്ടെ, അതിന് 1.8 ലക്ഷം കോടി ഡോളറിന്റെ ശക്തമായ അടിത്തറ നല്കിയത് കോൺഗ്രസാണ്. പൂജ്യത്തിൽനിന്നാണ് അത്ര എത്തിച്ചതെന്ന് ഓർക്കണം. -അദ്ദേഹം പറഞ്ഞു.
അഞ്ചു ലക്ഷം കോടി ഡോളറിലേക്കുള്ള അടിത്തറയിട്ടത് ജവഹർലാൽ നെഹ്റു, മൻമോഹൻ സിംഗ്, നരസിംഹ റാവു തുടങ്ങിയ പ്രധാനമന്ത്രിമാരാണെന്നും പ്രണാബ് മുഖർജി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവായ പ്രണാബ് മുഖർജി 2012 മുതൽ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 1980 മുതൽ നിരവധി സർക്കാരുകളിൽ ധനമന്ത്രിയായി പ്രവർത്തിച്ചിട്ടുമുണ്ട്.
കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് പ്രണാബ് മുഖർജി
12:27 AM Jul 20, 2019 | Deepika.com