കോട്ടയം: ഒട്ടുപാലിനും മഴക്കാലത്ത് റബർ ഷീറ്റിന്റെ ഗതി തന്നെ. വില കിലോയ്ക്ക് 87.90 നിരക്ക്. റബറിന് നല്ല കാലം വന്നപ്പോൾ കിലോയ്ക്ക് 130 രൂപ വരെ ഉയർന്നുനിന്ന ഒട്ടുപാൽവില സമീപവർഷങ്ങളിൽ 70 രൂപ വരെ താഴ്ന്നു. കഴിഞ്ഞ വർഷം കിലോയ്ക്ക് 80 രൂപയായിരുന്നു ശരാശരി വില. ഡിആർസി അടിസ്ഥാനമാക്കിയാണ് റബർ ബോർഡ് ഒട്ടുപാലിന് വില പ്രഖ്യാപിക്കുന്നതെങ്കിലും അതൊന്നും ശാസ്ത്രീയവും കൃത്യവുമല്ലെന്നാണ് കർഷകരുടെ പക്ഷം. മാർക്കറ്റിൽ ചരക്കിന് ക്ഷാമമുള്ള സീസണിലും വില ഉയരാത്തതിനെതിരേ അടുത്തയിടെ കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ നിരക്ക് 95 രൂപ വരെ കയറി.
നിലവിൽ കിലോഗ്രാമിന് 110 രൂപയെങ്കിലും ലഭിച്ചാലേ ഒട്ടുപാൽ സംസ്കരണം മുതലാകൂ എന്നു കർഷകർ പറയുന്നു. മഴക്കാലത്ത് റബർ ചിരട്ടയിൽനിന്ന് ലംപ് അഥവ ചണ്ടിപ്പാൽ (പിണ്ടിപ്പാൽ) ശേഖരിച്ച് പുകപ്പുരയിലോ ചിമ്മിനിയിലോ ഉണക്കിയെടുക്കുക ക്ലേശകരമാണ്.
ഒട്ടുപാൽ പ്രധാനമായും ക്രീപ്പും ക്രംബും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. ടയർ ഉൾപ്പെടെയുള്ള റബർ വ്യവസായത്തിൽ ക്രിപ്പിനും ക്രംബിനും ഉയർന്ന തോതിൽ ഡിമാൻഡ് ഉണ്ട്. വീടുകൾ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്ന ഒരു വിഭാഗം വില താഴ്ത്തി വാങ്ങുന്നതിനാൽ പലപ്പോഴും കർഷകർക്ക് ഒട്ടുപാലിന് ന്യായമായ വില ലഭിക്കാറുമില്ല.
വിദേശത്ത് 108 രൂപയ്ക്കു ലഭ്യമായ ക്രംബ് നികുതി അടച്ച് 136 രൂപ നിരക്കിൽ ടയർ കന്പനികൾ വലിയ അളവിൽ ഇപ്പോൽ ഇറക്കുമതി ചെയ്യുന്നുണ്ട്. തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നാണ് ക്രംബ് കൂടുതലായി എത്തിക്കുന്നത്.
ഷീറ്റ് വില അടുത്തിടെ 159 രൂപ വരെ ഉയർന്നപ്പോൾ ലാറ്റക്സ് കപ് ലംപ് അരച്ചുണ്ടാക്കുന്ന വിദേശ ക്രംബിന്റെ ഇറക്കുമതി വലിയ അളവിൽ വർധിച്ചിരുന്നു. തന്നെയുമല്ല സെപ്റ്റംബർ വരെയുള്ള ഇറക്കുമതി കരാറുകളും നിലവിലിലുണ്ട്. ഇതിനൊപ്പമാണ് നാട്ടിൻപുറങ്ങളിലെ ചെറുകിടക്കാർക്ക് ഒട്ടുപാലും ചണ്ടിപ്പാലും നിസാര വിലയിൽ വിറ്റഴിക്കേണ്ടിവരുന്നത്.
ഒട്ടുപാൽ അരച്ചു ക്രംബും ക്രീപ്പുമാക്കി മാറ്റിയാണ് ആഭ്യന്തരമാർക്കറ്റിൽ വിറ്റഴിക്കുന്നത്. മുൻകാലങ്ങളിൽ സഹകരണ മേഖലയിൽ അൻപതോളം ക്രംബ്, ക്രിപ്പ് ഫാക്ടറികൾ സംസ്ഥാനത്തുണ്ടായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഈ സ്ഥാപനങ്ങളിൽ വന്നുചേർന്നതോടെ ഏറെ ഫാക്ടറികളും പൂട്ടിപ്പോയി. പലതും ഭാരിച്ച കടബാധ്യതയിലുമാണ്. കർഷകർക്ക് മെച്ചപ്പെട്ട വിലയിൽ ഒട്ടുപാൽ വിറ്റഴിക്കാനുള്ള സാഹചര്യം നഷ്ടമായത് ഈ ഫാക്ടറികൾക്കുണ്ടായ തകർച്ചയെത്തുടർന്നാണ്. ഡിആർസി അടിസ്ഥാനമാക്കി ഈ ഫാക്ടറികളുടെ ഒൗട്ട്ലെറ്റുകളിൽ മെച്ചമായ വിലയ്ക്ക് ഒട്ടുപാൽ നേരിട്ടുവിൽക്കാൻ സൗകര്യമുണ്ടായിരുന്നു. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പല ഫാക്ടറികളും ഇപ്പോഴും ലാഭത്തിൽ മുന്നേറുന്പോൾ സർക്കാർ, സഹകരണ മേഖലയിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കുന്നില്ല.
റബർ ഷീറ്റ് സംസ്കരണം ചെലവേറിയതോടെ ക്രംപ് ലംബ് ഉണക്കി വിൽക്കുന്ന കർഷകരുടെ എണ്ണം വർധിച്ചു. ഒട്ടുപാൽ, ലംപ് എന്നിവയുടെ ലഭ്യത വർധിച്ചപ്പോൾ വില താഴുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. അതേസമയം മഴക്കാലത്ത് ഇവ ഉണക്കിയെടുക്കുന്നതിലെ കൂലിച്ചെലവുപോലും ഒട്ടുപാൽ വിറ്റാൽ ലഭിക്കില്ലെന്നതാണ് സാഹചര്യം.
ഒട്ടുപാൽവില്പനയും നഷ്ടത്തിൽ; വില നിശ്ചയിക്കുന്നതിലും അപാകത
12:27 AM Jul 20, 2019 | Deepika.com