ടോക്കിയോ: ജപ്പാന്റെ പുരാതന തലസ്ഥാനമായ ക്യോട്ടോ നഗരത്തിൽ പ്രമുഖ ആനിമേഷൻ സ്റ്റുഡിയോയിൽ ഉണ്ടായ തീപിടിത്തത്തിൽ 33 മരണം. 35 പേർക്കു പൊള്ളലേറ്റു. പത്തുപേരുടെ നില ഗുരുതരമാണ്. മനഃപൂർവം തീയിട്ടതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
നാല്പത്തൊന്നുകാരനെ കസ്റ്റഡിയിലെടുത്തെന്നും പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എൻഎച്ച്കെ ടിവി റിപ്പോർട്ടു ചെയ്തു.
ക്യോട്ടോ ആനിമേഷൻ എന്ന കന്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടത്തിൽ ഇന്നലെ രാവിലെ പത്തിനുശേഷമാണ് തീപിടിത്തം ഉണ്ടായത്. തീ പൂർണമായി അണച്ചു.
സംഭവസമയത്ത് കെട്ടിത്തിൽ 70ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് അനുമാനം.
പെട്രോൾ പോലുള്ള ദ്രാവകം കെട്ടിടത്തിനു ചുറ്റും ഒഴിച്ചിട്ട് അക്രമി തീകൊളുത്തുകയായിരുന്നുവെന്ന് പറയുന്നു.
ചാകട്ടെ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇയാൾ സ്റ്റുഡിയോ വളപ്പിൽ കടന്നത്. ക്യോട്ടോ ദുരന്തത്തിൽ പ്രധാനമന്ത്രി ആബെ അനുശോചിച്ചു.ദ മെലങ്കോളി ഒഫ് ഹരുഷി സുസുമിയ, കെ-ഓൺ തുടങ്ങിയ ടെലിവിഷൻ അനിമേഷൻ പരന്പരകൾ നിർമിച്ചത് ഈ സ്റ്റുഡിയോ ആണ്.
ജാപ്പനീസ് ആനിമേഷൻ രംഗത്തെ പ്രമുഖർ സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു.
തടികൊണ്ടു നിർമിച്ച വീടുകളിൽ ഇപ്പോഴും ധാരാളം പേർ പാർക്കുന്ന ജപ്പാനിൽ തീവയ്പ്പ് കൊടും കുറ്റകൃത്യമാണ്. മരണശിക്ഷ വരെ ലഭിക്കാം. 2008ൽ ഒസാക്കയിൽ 16 പേർ മരിക്കാനിടയായ തീവയ്പ്പിന് ഉത്തരവാദിയെന്നു കണ്ടയാളെ വധശിക്ഷയ്ക്കു വിധിച്ചു.
ആനിമേഷൻ സ്റ്റുഡിയോയ്ക്കു തീയിട്ടു; ജപ്പാനിൽ 33 മരണം
12:23 AM Jul 19, 2019 | Deepika.com