ലാഹോർ: മുൻ പാക് പ്രധാനമന്ത്രിയും പിഎംഎൽ-എന്നിന്റെ മുതിർന്ന നേതാവുമായ ഷഹീദ് ഖാൻ അബ്ബാസിയെ അഴിമതിക്കേസിൽ എൻഎബി ഇന്നലെ അറസ്റ്റ് ചെയ്തു. ലാഹോറിൽ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ അബ്ബാസിയെ വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2017ൽ നവാസ് ഷരീഫ് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഒരു വർഷത്തോളമാണു അബ്ബാസി പ്രധാനമന്ത്രിപദം വഹിച്ചത്. അഴിമതിക്കേസിൽ ഏഴുവർഷം ശിക്ഷിക്കപ്പെട്ട നവാസ് ഷരീഫ് ഇപ്പോൾ ജയിലിലാണ്.
ഷരീഫിന്റെ കാബിനറ്റിൽ പെട്രോളിയം മന്ത്രിയായിരുന്ന കാലയളവിൽ ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതി വാതകം(ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്)ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ നൽകിയതിൽ ക്രമക്കേടുണ്ടായെന്നാണ് അബ്ബാസിക്ക് എതിരേയുള്ള എൻഎബി കേസ്. അബ്ബാസിക്ക് ഓഹരിപങ്കാളിത്തമുള്ള കന്പനിക്കാണു കരാർ കിട്ടിയത്. എൻഎബി കോടതിയിൽ ഇന്നലെ രാവിലെ ഹാജരാവാൻ അബ്ബാസിക്കു നോട്ടീസ് നൽകിയിരുന്നു.
എന്നാൽ അദ്ദേഹം അതിനു തയാറാവാതെ പത്രസമ്മേളനത്തിനു പോകുകയായിരുന്നു. അഴിമതിക്കേസ് അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരിലാണ് അബ്ബാസിയെ അറസ്റ്റ് ചെയ്തതെന്ന് സിൻഹുവാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
അബ്ബാസി അറസ്റ്റിലാകുന്പോൾ പ്രധാനമന്ത്രി ഇമ്രാൻഖാൻ ലാഹോറിലുണ്ടായിരുന്നു. ഇമ്രാന്റെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും പ്രതിപക്ഷത്തിനെതിരേ രാഷ്ട്രീയ ലാക്കോടെ കെട്ടിച്ചമച്ച കേസാണിതെന്നും പിഎംഎൽ-എൻ ആരോപിച്ചു.
മുൻ പാക് പ്രധാനമന്ത്രി അബ്ബാസി അറസ്റ്റിൽ
12:23 AM Jul 19, 2019 | Deepika.com