കൊച്ചി: റബറിന്റെ ന്യായവില 258 രൂപയാക്കണമെന്നു റബർ ഉത്പാദന മേഖലയിലെ കർഷകക്കൂട്ടായ്മയായ കണ്‍സോർഷ്യം ഓഫ് ഇന്ത്യൻ റബർ ഗ്രോവേഴ്സ് ഓർഗനൈസേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റബർ വിലയിലുണ്ടായ ഇടിവുമൂലം ഏഴു വർഷമായി റബർ കർഷകർ ദുരിതത്തിലാണെന്നു പ്രസിഡന്റ് ജോർജ് ജോസഫ് പറഞ്ഞു.
2020 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണു രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലേറിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 2016 ലെ കണക്കനുസരിച്ചു റബർ ഉത്പാദനച്ചെലവ് 172 രൂപയാണെന്ന് ഇന്ത്യൻ റബർ ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ നിലവിൽ ഇതിലും താഴെയാണു റബറിനു കിട്ടുന്ന വില.
ഉത്പാദനച്ചെലവ് കൂടുകയും വിറ്റുവരുമാനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ താൽക്കാലിക ആശ്വാസത്തിനു റബറിനു ന്യായവില പ്രഖ്യാപിക്കുക മാത്രമേ വഴിയുള്ളൂ. ഉത്പാദനച്ചെലവിന്റെ 50 ശതമാനം ന്യായവിലയിൽ ഉൾപ്പെടുത്തണം. അങ്ങനെയായാൽ റബറിന്റെ ന്യായവില 258 ആകും. ഇത് കർഷകർക്ക് ഏറെ ആശ്വാസം നൽകുമെന്നും ജോർജ് ജോസഫ് പറഞ്ഞു.
തെക്കുകിഴക്കൻ റബർ ഉത്പാദക രാജ്യങ്ങളിൽനിന്നുള്ള അനിയന്ത്രിതമായ റബർ ഇറക്കുമതി നിയന്ത്രിക്കുക, തെറ്റായ ഇറക്കുമതി നയം പിൻവലിക്കുക, അന്താരാഷ്ട്രകരാറുകളും നികുതി നിയമങ്ങളും പുനഃപരിശോധിക്കുക, റോഡ് നിർമാണത്തിനു റബർപാൽ ചേർത്ത ടാർ ഉപയോഗിക്കുക, മറ്റു കാർഷിക വിളകൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും റബർ കർഷകർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഓർഗനൈസേഷൻ ഉന്നയിക്കുന്നു. വിവിധ റബർ കർഷക സംഘടനാ പ്രതിനിധികളായ ജോണി മാത്യു, സന്തോഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
റബറിന്റെ ന്യായവില 258 രൂപ ആക്കണമെന്നു കർഷകർ
12:22 AM Jul 19, 2019 | Deepika.com