റിട്ടയേഡ് നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ സുധീർ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരേ ഇന്ത്യ നല്കിയ അപ്പീലിലാണു വിധിയുണ്ടായത്. ചൈനക്കാരനായ ജഡ്ജി ഇന്ത്യക്ക് അനുകൂലമായപ്പോൾ പാക്കിസ്ഥാനിൽനിന്നുള്ള അഡ്ഹോക് ജഡ്ജി മാത്രമാണ് എതിർ നിലപാടെടുത്തത്.
കുൽഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യക്കു നല്കാമെന്നും പാക്കിസ്ഥാന്റെ നടപടിക്രമങ്ങൾ 1963ലെ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ഹേഗിലെ പീസ് പാലസിലായിരുന്നു വിധി പ്രഖ്യാപനമുണ്ടായത്. ജാദവ് ചാരനാണെന്നതിനു തെളിവില്ലെന്നു നിലപാടെടുത്ത കോടതി, വധശിക്ഷ റദ്ദാക്കണമെന്നും ജാദവിനെ മോചിപ്പിക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ചില്ല.
മഹാരാഷ്ട്രയിലെ സത്താറ ജില്ലക്കാരനായ കുൽഭൂഷൺ ജാദവി(49)നെ ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ച് 2016 മാർച്ച് മൂന്നിനു പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇറാനിൽനിന്നെത്തിയ ജാദവിനെ ബലൂചിസ്ഥാനിൽവച്ച് അറസ്റ്റ് ചെയ്തെന്നാണു പാക്കിസ്ഥാന്റെ വാദം. എന്നാൽ, ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിലെ ഛബഹാർ തീരത്തെത്തിയ ജാദവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. 2017 ഏപ്രിലിൽ പാക് സൈനിക കോടതി ജാദവിനു വധശിക്ഷ വിധിച്ചു.
ഇതിനെതിരേ ഇന്ത്യ 2017 മേയ് എട്ടിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. 2017 മേയ് 18ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണു കേസിൽ വാദം കേട്ടത്. ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ അനുവദിക്കാതിരുന്ന പാക്കിസ്ഥാൻ 2017 ഡിസംബർ 25ന് ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നല്കി.
ജാദവിന്റെ കേസിൽ പാക് കോടതി നടപടികൾ പാലിച്ചില്ലെന്നും അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. അഭിഭാഷകസഹായം അനുവദിക്കണമെന്ന് ഒരു വർഷത്തിനിടെ 16 തവണ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അനുകൂല തീരുമാനം എടുത്തില്ല.
മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെയാണ് ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്. ജാദവിനു നീതി ഉറപ്പാക്കാൻ വിശ്രമമില്ലാത്ത നയതന്ത്ര പോരാട്ടവും നിയമപോരാട്ടവുമാണ് ഇന്ത്യ നടത്തിയത്. 2019 ഫെബ്രുവരിയിൽ നടന്ന വാദം കേൾക്കൽ നാലു ദിവസം നീണ്ടു. അന്താരാഷ്ട്ര തർക്കങ്ങൾക്കു പരിഹാരം കാണാൻ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപവത്കരിച്ചതാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
സത്യവും നീതിയും അതിജീവിക്കുമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നയതന്ത്ര സഹായം ലഭ്യമാക്കണമെന്നത് ഇന്ത്യയുടെ നേട്ടമാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
കുൽഭൂഷൺ ജാദവിനെ എത്രയും പെട്ടെന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്കുമാർ പറഞ്ഞു.