2016 മാർച്ച് മൂന്ന്: നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു.
മാർച്ച് 24: ഇന്ത്യൻ ചാരനായ ജാദവിനെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് അറസ്റ്റ് ചെയ്തെന്ന് പാക്കിസ്ഥാൻ വാദം.
മാർച്ച് 26: ഇറാനിൽ ചരക്കുനീക്ക വ്യവസായം നടത്തുന്ന ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തതിനു തെളിവില്ലെന്ന് ഇന്ത്യയുടെ ആരോപണം.
മാർച്ച് 29: ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ നിരസിച്ചു. അഭിഭാഷകസഹായം അനുവദിക്കണമെന്ന് ഒരു വർഷത്തിനിടെ 16 തവണ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അനുകൂല തീരുമാനം എടുത്തില്ല.
2017 ഏപ്രിൽ പത്ത്: പാക്കിസ്ഥാനെതിരേ ഗൂഢാലോചനയും അട്ടിമറിയും നടത്തിയെന്നാരോപിച്ച് പാക് പട്ടാളക്കോടതി ജാദവിന് വധശിക്ഷ വിധിച്ചു. ജാദവിനെ വധിക്കാനുള്ള പാക് ഗൂഢാലോചനയാണെന്ന് ഇന്ത്യയുടെ ആരോപണം.
2017 ഏപ്രിൽ 11: ജാദവിനു നീതി ലഭിക്കാൻ ഇന്ത്യ ഏതുമാർഗവും സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞു.
2017 ഏപ്രിൽ 14: ജാദവിനെതിരേയുള്ള കുറ്റപത്രത്തിന്റെയും വധശിക്ഷാ വിധിയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അഭിഭാഷകസഹായം അനുവദിക്കണമെന്നും ആവശ്യം.
2017 ഏപ്രിൽ 20: കേസിന്റെ വിചാരണ വിശദാംശങ്ങളും അപ്പീൽ നടപടികളും ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
2017 ഏപ്രിൽ 27: ജാദവിനെ സന്ദർശിക്കാൻ കുടുംബത്തിന് വീസ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്ത് എഴുതി.
2017 മേയ് എട്ട്: പാക് പട്ടാളക്കോടതിയുടെ വിധിക്കെതിരേ ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു.
2017 മേയ് ഒന്പത്: ജാദവിന്റെ വധശിക്ഷ ഐസിജെ സ്റ്റേ ചെയ്തു.
2017 മേയ് 15: അന്തരാഷ്ട്രകോടതിയിൽ കേസിന്റെ വാദത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ആരോപണ പ്രത്യാരോപണ ശരങ്ങൾ. ജാദവിനെതിരേയുള്ള നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിനു മുന്നിൽ പാക്കിസ്ഥാനെ മോശമായി ചിത്രീകരിച്ച് തെറ്റിദ്ധാരണ പരത്തി ഇന്ത്യ രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് പാക്കിസ്ഥാൻ.
2017 മേയ് 18: അന്തിമവിധി പുറപ്പെടുവിക്കുംവരെ ജാദവിന്റെ ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കാൻ ഐസിജെ ഉത്തരവ്.
2017 ഡിസംബർ 26: കുൽഭൂഷൻ ജാദവിനെ ഭാര്യയും അമ്മയും സന്ദർശിക്കുന്നു.
2018 ഏപ്രിൽ 17: ജാദവിന്റെ കേസിൽ ഇന്ത്യ രണ്ടാംവട്ടം എഴുതിത്തയാറാക്കിയ മറുപടി ഐസിജെയിൽ സമർപ്പിച്ചു.
2018 ജൂലൈ 17: പാക്കിസ്ഥാൻ രണ്ടാം വട്ട എതിർവാദവും സമർപ്പിച്ചു.
2018 ഓഗസ്റ്റ് 22: കേസിൽ 2019 ഫെബ്രുവരിയിൽ വാദം കേൾക്കാമെന്നു സിഐജി.
2018 നവംബർ 21: ജദാവിന് നയതന്ത്രസഹായം അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
2019 ഫെബ്രുവരി 18: കുൽഭൂഷൺ ജാദവ് കേസിൽ നാലു ദിവസത്തെ വിചാരണ അന്താരാഷ്ട്ര നീതിന്യായകോടതിൽ ആരംഭിച്ചു.
2019 ഫെബ്രുവരി 19: പാക് പട്ടാളക്കോടതിയുടെ വധശിക്ഷ റദ്ദാക്കണമെന്നും അടിയന്തരമായി വിട്ടയയ്ക്കണമെന്നും ഇന്ത്യയുടെ ആവശ്യം.
2019 ഫെബ്രുവരി 20: കുപ്രസിദ്ധമായ പാക് പട്ടാളക്കോടതിയുടെ പ്രവർത്തനത്തെ ചോദ്യം ചെയ്ത ഇന്ത്യ, ജാദവിന്റെ ശിക്ഷ റദ്ദാക്കി വെറുതേ വിടണമെന്ന് ആവശ്യപ്പെട്ടു.
2019 ഫെബ്രുവരി 21: ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പാക്കിസ്ഥാൻ ഐസിജെയിൽ.
2019 ജൂലൈ നാല്: കേസിൽ ജൂലൈ 17 ന് വിധി പുറപ്പെടുവിക്കുമെന്ന് ഐസിജെ.
2019 ജൂലൈ 17: ഇന്ത്യക്ക് ചരിത്ര വിജയം; കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ പാക്കിസ്ഥാൻ പുനഃപരിശോധിക്കണമെന്നും അഭിഭാഷക സഹായം നൽകണമെന്നും ഐസിജെ വിധി.
കുൽഭൂഷൺ കനൽവഴികൾ...
12:45 AM Jul 18, 2019 | Deepika.com