പാക്കിസ്ഥാൻ പിടികൂടി 22 മാസങ്ങൾക്കുശേഷമാണ് അമ്മയ്ക്കും ഭാര്യക്കും കുൽഭൂഷൺ ജാദവിനെ കാണാൻ അവസരം കിട്ടിയത്. വികാരനിർഭരമായിരുന്നു ആ കൂടിക്കാഴ്ച. പാക്കിസ്ഥാൻ ഒരുക്കിയ കർശന നിയന്ത്രണങ്ങൾക്കു നടുവിലായിരുന്നു അമ്മ അവന്തി ജാദവും ഭാര്യ ചേതൻകുൽ ജാദവും കൂടിക്കാഴ്ചയ്ക്കെത്തിയത്. ഭര്യയുടെ ചെരുപ്പും ആഭരണങ്ങളും അഴിച്ചു വയ്പിച്ചു. താലിമാലയും വളയും പൊട്ടുംവരെ നീക്കംചെയ്തശേഷമാണ് ജാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്.
ചില്ലുമറയ്ക്ക് ഇരുപുറവും ഇരുന്ന് സ്പീക്കർ ടെലിഫോണിലൂടെയായിരുന്നു സംസാരം. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ഓരോ ഉദ്യോഗസ്ഥർ കൂടെനിന്നു. പാക്കിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗ് ആയിരുന്നു അമ്മയ്ക്കും ഭാര്യക്കം ഒപ്പമുണ്ടായിരുന്നത്.
ജാദവിന്റെ ഭാര്യയുടെ ചെരിപ്പിൽ സംശയകരമായ എന്തോ ഉണ്ടെന്ന സംശയമുന്നയിച്ച പാക്കിസ്ഥാൻ ചെരിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ചെരുപ്പിലെ ലോഹനിർമിത വസ്തു കാമറയോ അതോ റിക്കാർഡിംഗ് ചിപ്പോ എന്ന സംശയത്തിനു സ്ഥിരീകരണം തേടിയായിരുന്നു അത്.
ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിക്കാനുള്ള പാക് നീക്കമായിരുന്നു അതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. സുരക്ഷയുടെ പേരിൽ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ പാക്കിസ്ഥാൻ ഹനിച്ചുവെന്നും ഇന്ത്യ പരാതിപ്പെട്ടു.
കൂടിക്കാഴ്ചയിലെ നടപടിക്രമങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും നേരത്തേ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇതെല്ലാം പാക്കിസ്ഥാൻ ലംഘിക്കുകയായിരുന്നു.കൂടിക്കാഴ്ചയ്ക്കുശേഷം ജാദവിന്റെ ഭാര്യക്കു വേറെ ചെരിപ്പ് നൽകുകയാണു പാക്കിസ്ഥാൻ ചെയ്തത്. അവരുടെ മുഴുവൻ ആഭരണങ്ങളും തിരിച്ചുനൽകിയെന്നും പാക് മന്ത്രാലയം വക്താവ് പറഞ്ഞിരുന്നു.
അമ്മയും ഭാര്യയും സന്ദർശിച്ചത് 22 മാസങ്ങൾക്കുശേഷം
12:45 AM Jul 18, 2019 | Deepika.com