വി ലപ്പെട്ട ആ ജീവൻ തിരിച്ചുപിടിച്ചു, നയതന്ത്രത്തിൽ ഒരുചുവടുകൂടി മുന്നേറി, പാക്കിസ്ഥാന്റെ കിരാത നടപടികളും ജനാധിപത്യ വിരുദ്ധതയും ലോകരാഷ്ട്രങ്ങളെയാകെ ബോധ്യപ്പെടുത്താനായി. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര കോടതി വിധിയുടെ നേട്ടങ്ങൾ ഇവയൊക്കെയാണ്. പാക്കിസ്ഥാനിലെ പട്ടാളക്കോടതിയുടെ ഇരുമ്പുമറയ്ക്കുള്ളിൽ നടത്തപ്പെട്ട വിചാരണയുടെ നീതിരാഹിത്യം ലോകമനസാക്ഷിക്കുമുന്നിൽ തുറന്നുകാട്ടാനായി എന്നതും ഇന്ത്യൻ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഇതെല്ലാം ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്.
കുൽഭൂഷണെ പിടികൂടിയ പാക്കിസ്ഥാൻ ഇന്ത്യ ബലൂചിസ്ഥാനിൽ കലാപങ്ങൾ സൃഷ്ടിക്കുന്നു എന്ന അവരുടെ പതിവ് ആരോപണങ്ങൾക്ക് തെളിവുണ്ടാക്കുകയായിരുന്നു. കാഷ്മീരിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മറയായാണ് പാക്കിസ്ഥാൻ ബലൂചിസ്ഥാനിലെ ഇന്ത്യൻ ഇടപെടൽ എപ്പോഴും ഉയർത്തുന്നത്. പല തീവ്രവാദ സംഘടനകളുടേയും കേന്ദ്രമായി അറിയപ്പെടുന്ന ബലൂചിസ്ഥാൻ എപ്പോഴും സംഘർഷഭരിതമാണ്. എന്നാൽ ഈ സംഘർഷങ്ങളെല്ലാം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) സംഘടിപ്പിക്കുന്നതാണെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു.
നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജാദവിനെ 2016 മാർച്ച് മൂന്നിനായിരുന്നു ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇറാനിൽ വച്ച് അനധികൃതമായി അറസ്റ്റ്ചെയ്യുകയായിരുന്നു എന്നാണ് ഇന്ത്യയുടെ വാദം. മുംബൈ പോലീസിൽനിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ സുധീറിന്റെയും അവന്തിയുടേയും മകനാണ് കുൽഭൂഷൺ. ചേതൻകുൽ ആണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്. അടുത്ത ഏപ്രിൽ 16ന് അമ്പത് വയസാകുന്ന കുൽഭൂഷൺ ഇറാനിൽ കച്ചവട ആവശ്യത്തിനു പോയപ്പോഴാണ് പാക്കിസ്ഥാൻ പിടികൂടിയത്.
അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണന്നു വരുത്തിത്തീർക്കാൻ കാട്ടിയ വ്യഗ്രതയാണ് കുൽഭൂഷന്റെ അറസ്റ്റിൽ കലാശിച്ചത്. അമേരിക്കയും അറബ് രാജ്യങ്ങളുമടക്കം മിക്ക രാജ്യങ്ങളും തീവ്രവാദ വിഷയത്തിൽ ഇന്ത്യയെ പിന്താങ്ങുന്നത് പാക്കിസ്ഥാന് അന്താരാഷ്ട്ര രംഗത്ത് വലിയ തിരിച്ചടിയാണ്. ഇതിന്റെയെല്ലാം തീവ്രത കുറയ്ക്കാൻ കുൽഭൂഷണെ ഉപയോഗപ്പെടുത്താനാണ് പാക്കിസ്ഥാൻ ശ്രമിച്ചത്. ഈ നീക്കങ്ങൾക്കെല്ലാം ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുന്നു.
പാക്കിസ്ഥാനു പിന്തുണ നൽകുന്ന പ്രധാന രാജ്യമായ ചൈനപോലും അന്താരാഷ്ട്ര കോടതിയിലെ കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെ കൈവിട്ട് ഇന്ത്യക്ക് അനുകൂല നിലപാടെടുത്തു. ഇത് വലിയ നയതന്ത്ര വിജയമാണ് ഇന്ത്യക്ക് സമ്മാനിക്കുന്നത്.
സ്വന്തം ജഡ്ജിമാത്രമേ പാക്കിസ്ഥാന് ഒപ്പമുണ്ടായുള്ളൂ എന്നത് അവരുടെ പാപ്പരത്വവും നീതിരാഹിത്യവും തു റന്നുകാട്ടുകയും ചെയ്തു
സി.കെ. കുര്യാച്ചൻ
കുൽഭൂഷൺ ജാദവ് കേസ് : പാക്കിസ്ഥാൻ കൂടുതൽ ഒറ്റപ്പെടുന്നു
12:45 AM Jul 18, 2019 | Deepika.com