വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റപ്പെടുത്തുന്ന പ്രമേയം ജനപ്രതിനിധിസഭ പാസാക്കി.കോൺഗ്രസിലെ വെള്ളക്കാരല്ലാത്ത നാല് വനിതാ ഡെമോക്രാറ്റുകളെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകളുടെ പേരിലാണ് അഭൂതപൂർവമായ ഈ നടപടി.
അലക്സാണ്ഡ്രിയ ഒകാസിയോ കോർട്ടിസ്(ന്യൂയോർക്ക്), ഇൽഹാൻ ഒമർ(മിനിസോട്ട)അയനാ പ്രെസ്ലി(മാസച്യൂസെറ്റ്സ്),റഷീദ താലിബാ(മിഷിഗൻ) എന്നിവർക്കെതിരേയായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കയോടു താത്പര്യമില്ലെങ്കിൽ ജന്മനാടുകളിലേക്ക് അവർക്ക് മടങ്ങാമെന്നാണു ട്രംപ് ട്വീറ്റ് ചെയ്തത്. ഞെട്ടിക്കുന്ന പ്രസ്താവമാണിതെന്ന് പ്രതിനിധിസഭയുടെ ജൂഡീഷറി ചെയർമാൻ ജറാൾഡ് നാഡ്ലർ പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയെ അപലപിക്കുന്ന പ്രമേയം 184ന് എതിരേ 240 വോട്ടിനാണു സഭ പാസാക്കിയത്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം. ഡെമോക്രാറ്റുകൾക്കു പുറമേ, നാലുറിപ്പബ്ളിക്കന്മാരുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളും പ്രമേയത്തിന് അനുകൂലമായി ലഭിച്ചു.
പ്രമേയം പാസായ ഉടൻ ടെക്സസിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം അൽഗ്രീൻ ട്രംപിനെതിരേ ഇംപീച്ചുമെന്റ് പ്രമേയം അവതരിപ്പിച്ചു. യുഎസ് പ്രസിഡന്റിന്റെ ഉന്നതപദവിക്ക് കളങ്കം ചാർത്തുന്ന നടപടിയാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു പ്രമേയത്തിൽ ഗ്രീൻ പറഞ്ഞു.
ട്രംപിനെ ഇംപീച്ചുചെയ്യണമെന്ന് ഇതിനകം നിരവധി തവണ പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഡെമോക്രാറ്റിക് നേതൃത്വം അതെല്ലാം തള്ളുകയായിരുന്നു.
ജനപ്രതിനിധിസഭ ട്രംപിനെ കുറ്റപ്പെടുത്തി പ്രമേയം പാസാക്കി
12:45 AM Jul 18, 2019 | Deepika.com