തിരുവനന്തപുരം: ""കുറച്ചു നാൾ ജോലി ചെയ്ത ശേഷം മാതാപിതാക്കളെയും കൂട്ടി ഞാൻ കേരളത്തിൽ സ്ഥിരതാമസമാക്കും.'' ജമ്മു കാശ്മീരിൽനിന്നു കേരളത്തിലെത്തി ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങും മുന്‍പ് ഷൗക്കദ് ഗുൽ പറഞ്ഞു. നാലു വർഷത്തെ ജീവിതംകൊണ്ടു കേരളം അത്രയേറെ പ്രിയങ്കരമായി മാറി ഈ കാഷ്മീരുകാരന്‍.
കുറ്റിച്ചൽ ലൂർദ്മാതാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽനിന്ന് ബിഎച്ച്എം ബിരുദം നേടിയ ഗുല്ലിനൊപ്പം കാശ്മീരിൽനിന്നു തന്നെയുള്ള കരുണ്‍ ദുബെയും ഇവിടെയുണ്ട് കോളജിലെ കാന്പസ് പ്ലേസ്മെന്റിലൂടെ ഒബ്റോയ് ഗ്രൂപ്പിൽ നിയമനം ലഭിച്ച ഇവർ മടങ്ങുന്നതു കേരളത്തേക്കുറിച്ചുള്ള സുന്ദരമായ ഓർമകളും അനുഭവങ്ങളുമായാണ്.
ഗുൽ നാട്ടിലേക്കു മടങ്ങുന്പോൾ ഇളയ സഹോദരൻ സാജിദ് നഴ്സിംഗ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തുകയാണ്. പഞ്ചാബിലോ ഉത്തരേന്ത്യയിൽ മറ്റെവിടെയെങ്കിലുമോ പഠിക്കാനായിരുന്നു സാജിദിന്റെ തീരുമാനം. ഗുല്ലിന്റെ നിർബന്ധത്താലാണ് സാജിദും കേരളത്തിലെത്തുന്നത്. തന്റെ പരിചയക്കാരോ കുടുംബക്കാരോ ഉപരിപഠനത്തിനു പുറത്തേക്കു പോകാൻ തീരുമാനിച്ചാൽ താൻ അവരെ നിർബന്ധിച്ചു കേരളത്തിലേക്ക് അയയ്ക്കുമെന്നും ഗുൽ പറഞ്ഞു.
ഏറെ ആശങ്കകളോടെയാണു കേരളത്തിൽ പഠനത്തിനായി എത്തിയത്. എന്നാൽ, ലൂർദ്മാതാ കോളജിന്റെ മാനേജ്മെന്റും അധ്യാപകരും സഹപാഠികളും എന്തു സഹായത്തിനും തയാറായി ഉണ്ടായിരുന്നു. അതോടെ ആശങ്കകൾ മാറി.
ഒപ്പം പഠിക്കുന്ന സുഹൃത്തുക്കൾക്കൊപ്പം കേരളത്തിന്റെ പലഭാഗത്തും പോയി. നിരവധി പേരുടെ വീടുകളിൽ താമസിച്ചു. എല്ലാവരും വളരെ സ്നേഹത്തോടെയാണു പെരുമാറിയത്. ജാതിയോ മതമോ ആരും തിരക്കാറില്ല. എല്ലാ ജാതി, മതത്തിൽ പെടുന്നവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ഇങ്ങനെയൊരു സ്ഥിതി ഉത്തരേന്ത്യയിലെങ്ങുമില്ല.
കാഷ്മീരിലെ ബാരാമുള്ള സ്വദേശിയായ ഗുല്ലിന്റെ പിതാവ് ഒരു കർഷക തൊഴിലാളിയാണ്. അമ്മ വീട്ടമ്മയും. അവർ ഒരുപാടു കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത്. എനിക്കിപ്പോൾ നല്ല ജോലി കിട്ടി. മൂന്നോ നാലോ വർഷം ജോലി ചെയ്തു പണമായാൽ തിരുവനന്തപുരത്തു കുടുംബമായി എത്തി സ്ഥിരതാമസമാക്കും. അത്രമേൽ എനിക്കു കേരളം ഇഷ്ടപ്പെട്ടു - ഷൗക്കദ് ഗുൽ പറഞ്ഞു.
കേരളത്തിൽ ജീവിച്ച നാലു വർഷം കൊണ്ട് തന്റെ ജീവിതവും ജീവിതവീക്ഷണവുമെല്ലാം മാറിമറിഞ്ഞെന്ന് ജമ്മു സ്വദേശിയായ കരുണ്‍ പറഞ്ഞു. നല്ല ജനങ്ങൾ, നല്ല സംസ്കാരം, നല്ല ഭക്ഷണം. ലളിത ജീവിതരീതിയും ഉയർന്ന ബുദ്ധിശക്തിയും - കേരളത്തെക്കുറിച്ചും കേരളീയരെക്കുറിച്ചും പറയാൻ ഏറെയുണ്ട് കരുണിന്.
ജമ്മുവിലേക്കു മടങ്ങുന്ന കരുണ്‍ വൈകാതെ ചെന്നൈയിൽ ജോലിയിൽ പ്രവേശിക്കും. ’വൈകാതെ ഞാൻ കേരളത്തിൽ വരും. കുടുംബാംഗങ്ങളെയും കൂട്ടി. അവരും അറിയണം കേരളത്തിന്റെ മഹത്വം.’- കരുണ്‍ പറഞ്ഞു.
ഓണവും ക്രിസ്മസുമെല്ലാം കൂട്ടുകാരുമായി ആഘോഷിച്ചു. തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളും കൂടി. കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പോടെയാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്.
ലൂർദ്മാതാ കോളജിലെ ഹോട്ടൽ മാനേജ്മെന്റിൽ പഠിച്ച മുഴുവൻ വിദ്യാർഥികൾക്കും ഈ വർഷം കാന്പസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചു. ഒരു ബാച്ചു കൂടി ഈ വർഷം അധികമായി ആരംഭിച്ചു.
ഷൗക്കദ് മടങ്ങിയെത്തും; കേരളത്തിൽ സ്ഥിരതാമസമാക്കും
12:41 AM Jul 18, 2019 | Deepika.com