വാഷിംഗ്ടൺ ഡിസി: ഗൂഗിളിന്റെ ചൈനീസ് ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൂഗിളിനെതിരേ രാജ്യദ്രോഹത്തിന് അന്വേഷണം വേണമെന്ന് ടെക് മേഖലയിൽ വൻ മുതൽമുടക്കുള്ള ശതകോടീശ്വരനായ പീറ്റർ തിയൽ പറഞ്ഞിട്ടുണ്ടെന്നു ട്രംപ് ട്വീറ്റ് ചെയ്തു. ഈ വിഷയത്തിൽ മറ്റാരെക്കാളും അധികം പരിജ്ഞാനമുള്ളയാളാണു പീറ്റർ തിയൽ. ട്രംപ് ഭരണകൂടം ഏതായാലും ഇക്കാര്യം പരിശോധിക്കും.
ഗൂഗിളിന്റെ എതിരാളിയായ ഫേസ്ബുക്കിന്റെ ഡയറക്ടർ ബോർഡിലുള്ള തിയൽ ട്രംപിനെ പിന്തുണയ്ക്കുന്നയാളാണ്. തിയലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ഗൂഗിൾ പ്രതികരിച്ചു. ചൈനീസ് സൈന്യവുമായി സഹകരിച്ചു പ്രവർത്തിക്കുന്നില്ലെന്നു ഗൂഗിൾ പ്രസ്താവനയിൽ വ്യക്തമാക്കി.
സെർച്ച് നടത്തുന്പോൾ കിട്ടുന്ന ഡേറ്റാ സെൻസർ ചെയ്യാനുള്ള ചൈനീസ് സർക്കാരിന്റെ നീക്കത്തെത്തുടർന്ന് 2010ൽ ചൈനയിൽനിന്ന് സർച്ച് എൻജിൻ പിൻവലിച്ചിരുന്നു. ചൈനയ്ക്കുവേണ്ടി പ്രത്യേക സെർച്ച് എൻജിൻ തയാറാക്കാനുള്ള ഗവേഷണം നടത്തുന്നുണ്ട്. എന്നാൽ ഇത് വിന്യസിക്കാൻ പദ്ധതിയില്ല.
തനിക്കും തന്നെ പിന്തുണയ്ക്കുന്നവർക്കും എതിരേ പക്ഷപാതപരമായ നിലപാടു കൈക്കൊള്ളുന്നതായി നേരത്തെ പലവട്ടം ട്രംപ് ഗൂഗിളിനെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
പെന്റഗണിന്റെ കോൺട്രാക്ടിനു വേണ്ടിയുള്ള നീക്കത്തിൽനിന്നു പിന്മാറിയതിന്റെ പേരിൽ അടുത്തയിടെയും ട്രംപ് ഗൂഗിളിനെ രൂക്ഷമായി വിമർശിച്ചു. ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചെയുമായുള്ള കൂടിക്കാഴ്ചയെത്തുടർന്നു പിന്നീട് വിമർശനം അല്പം മയപ്പെടുത്തി.
ഗൂഗിളിന് ചൈനയിൽ പരിമിത ബിസിനസേ ഉള്ളൂ.
എന്നാൽ അവരുടെ ഒരു ശാസ്ത്രജ്ഞൻ പങ്കെടുത്ത ഗവേഷണ പരിപാടി ഏറെ വിമർശനത്തിനിടയാക്കി. സൈനിക, സിവിലിയൻ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഗവേഷണ പരിപാടിയാണിതെന്നാണ് ആക്ഷേപം.
ഗൂഗിളിനെതിരേ അന്വേഷണത്തിനു ഡോണൾഡ് ട്രംപ്
12:18 AM Jul 17, 2019 | Deepika.com