തൃശൂർ: നികുതി ഇളവിനും ചികിത്സാച്ചെലവിനുള്ള സാമ്പത്തിക സംരക്ഷണത്തിനുമായാണ് ഇന്ത്യയിൽ ഭൂരിഭാഗം പേരും ഇൻഷ്വറൻസിൽ ചേരുന്നതെന്നു പോളിസി ബസാർ നടത്തിയ സർവേ റിപ്പോർട്ട്. ഇൻഷ്വറൻസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അവബോധം ഇല്ലായ്മയുമാണ് ഇതിനു കാരണം.
സർവേയിൽ പങ്കെടുത്ത 98 ശതമാനം പേരും ചികിത്സാച്ചെലവിനുള്ള സാമ്പത്തിക സംരക്ഷണത്തിനാണ് ആരോഗ്യ ഇൻഷ്വറൻസ് എടുക്കുന്നത്. 24 ശതമാനം പേർ വിവാഹത്തിനും പ്രസവത്തിനുമുള്ള ചെലവുകൾക്കാണ് പരിഗണന നല്കുന്നത്. ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ തെരഞ്ഞെടുക്കുമ്പോൾ 40 ശതമാനം പേരും ക്ലെയിമുകൾ തീർപ്പാക്കുന്ന മികച്ച അനുപാതം നല്കുന്ന സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നത്.
സർവേയിൽ പങ്കെടുത്ത 5,600 പേരിൽ നാല്പത് ശതമാനം ആളുകളും ജോലിയിൽനിന്നു വിരമിക്കുമ്പോൾ ബാധ്യതകളിൽനിന്നു മോചിതരാകുന്നതുവരെയുള്ള സാമ്പത്തിക സംരക്ഷണം ലഭിക്കുന്ന ടേം കവറാണ് എടുത്തത്. വാഹന ഇൻഷ്വറൻസ് നിർബന്ധമായതിനാലാണ് എല്ലാവരും അതെടുക്കുന്നത്. മൂന്നാംകക്ഷി മൂലം ഉണ്ടാകാവുന്ന ചെലവുകൾക്കു കൂടിയാണ് പലരും വാഹന ഇൻഷ്വറൻസിനെ ആശ്രയിക്കുന്നത്. ഇൻഷ്വറൻസിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള സമഗ്ര പരിപാടികൾക്കു പോളിസി ബസാർ രൂപം നൽകിയിട്ടുണ്ട്.
ഇൻഷ്വറൻസ് എടുക്കുന്നതു നികുതിയിളവിനും ചികിത്സയ്ക്കും: സർവേ
12:17 AM Jul 17, 2019 | Deepika.com