മോസ്കോ: ഉപരോധം പിൻവലിക്കുകയും ഭീഷണി അവസാനിപ്പിക്കുകയും ചെയ്താൽ ആണവപ്രശ്നത്തിൽ യുഎസുമായി അനുരഞ്ജന ചർച്ചകൾക്കു സന്നദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയുക്തപരിപാടിയുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ഈ പ്രഖ്യാപത്തിനു മുന്പേ ജർമനിയും ഫ്രാൻസും യുകെയും ആവശ്യപ്പെട്ടിരുന്നു.
ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിലാണു ചർച്ചയ്ക്കു സന്നദ്ധമാണെന്ന് റുഹാനി പ്രഖ്യാപിച്ചത്. ഉപരോധം പിൻവലിച്ചു 2015-ലെ ആണവ കരാറിലേക്ക് യു.എസ് മടങ്ങിയെത്തണം. ‘ഞങ്ങൾ എന്നും ചർച്ചകളിൽ വിശ്വസിക്കുന്നവരാണ്. അവർ ഉപരോധം പിൻവലിച്ചാൽ, അടിച്ചേൽപ്പിച്ച സാന്പത്തിക സമ്മർദ്ദം അവസാനിപ്പിച്ച് കരാറിലേക്ക് മടങ്ങിവന്നാൽ എവിടെവച്ചും ഇനിയും ചർച്ചകൾക്ക് സന്നദ്ധമാണ്-റുഹാനി വ്യക്തമാക്കി. ആണവകരാറിൽ നിന്ന് അമേരിക്ക 2018 മേയിൽ പിൻമാറിയതിനു മുന്പ് എത്രത്തോളം എണ്ണ കയറ്റി അയച്ചിരുന്നുവോ അതേ അളവിൽ തുടർന്നും കയറ്റുമതിക്ക് അവസരമൊരുക്കിയാലേ ചർച്ചയ്ക്കു സാധ്യമാകൂ എന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു.
കരാറിനു മുന്പുള്ള അവസ്ഥയിലേക്ക് ആണവപദ്ധതി കൊണ്ടുവരാൻ തയാറാണെന്ന് ഇറാൻ ആണവോർജ്ജ ഏജൻസിയും അറിയിച്ചിട്ടുണ്ട്. ആണവ കരാറിനെക്കുറിച്ച് ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ കൗൺസിലും പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിലെ വിദേശകാര്യമന്ത്രിമാരാണു ചർച്ചയിൽ പങ്കെടുക്കുക.
യുഎസും റഷ്യയും ചൈനയും ബ്രിട്ടനും ഫ്രാൻസും ജർമ്മനിയുമാണ് ഇറാനുമായി ആണവ കരാറിൽ ഒപ്പിട്ടതെങ്കിലും ട്രംപ് അധികാരത്തിൽ എത്തിയതോടെ യുഎസ് ഏകപക്ഷീയമായി ിന്മാറുകയായിരുന്നു. ഇതിനുപുറമേ ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരികയും ചെയ്തു.
ആശയഭിന്നത തുടരുന്നതിനിടെ സിറിയയിലേക്ക് പോകുകയായിരുന്ന ഇറാൻ ഓയിൽ ടാങ്കർ ബ്രിട്ടൻ തടഞ്ഞതിനെത്തുടർന്ന് ഹോർമൂസ് കടലിടുക്കിൽ രൂപപ്പെട്ട സംഘർഷം അയവില്ലാതെ തുടരുകയാണ്. കഴിഞ്ഞയാഴ്ച ബ്രിട്ടന്റെ മൂന്ന് കപ്പലുകൾ തടയാൻ ഇറാൻ ശ്രമിച്ചിരുന്നു. സിറിയയിലേയ്ക്ക് പോകില്ലെന്ന് ഉറപ്പ് നൽകിയാൽ ഇറാന്റെ എണ്ണക്കപ്പൽ വിട്ടുനൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെർമി ഹണ്ട് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനെ അറിയിച്ചിരുന്നു.
ഉപരോധം പിൻവലിച്ചാൽ ചർച്ചയാകാം: റുഹാനി
11:58 PM Jul 15, 2019 | Deepika.com