മൊഗാദിഷു: തെക്കൻ സൊമാലിയയിലെ ഹോട്ടലിൽ അൽ-ഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക അടക്കം 26 പേർ കൊല്ലപ്പെട്ടു. അന്‍പതിലധികം പേർക്കു പരിക്കേറ്റു.
കനേഡിയൻ - സൊമാലിയൻ വംശജയായ മാധ്യമപ്രവർത്തക ഹൊദാൻ നലയാഹ്, ഭർത്താവ് ഫരീദ് എന്നിവർക്കു പുറമേ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, ഗോത്രനേതാക്കൾ, മൂന്നു കെനിയക്കാർ, മൂന്നു ടാൻസാനിയക്കാർ, രണ്ട് അമേരിക്കക്കാർ, ഒരു ബ്രിട്ടീഷുകാരൻ എന്നിവരും മരിച്ചു.
തുറമുഖ നഗരമായ കിസ്മാ യോയിലുള്ള മെദീന ഹോട്ടലിലായിരുന്നു ആക്രമണം. പ്രാദേശിക തെരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചയ്ക്കായി രാഷ്ട്രീയ നേതാക്കളും ഗോത്രനേതാക്കളും സമ്മേളിച്ച സമയത്താണ് ആക്രമണം നടന്നത്.
ചാവേർ കാർബോംബ് ആക്രമണവും വെടിവയ്പും നടന്നു. കാർ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി ചാവേർ സ്ഫോടനം നടത്തിയതിനു പിന്നാലെ തോക്കുധാരികൾ ഉള്ളിൽക്കടന്നു വെടിവയ്ക്കാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്നു ഭീകരരെ വധിച്ചതായി സൊമാലിയൻ അധികൃതർ അറിയിച്ചു.
അൽക്വയ്ദ ബന്ധമുള്ള അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഈ ഭീകരസംഘടനയെ 2012-ൽ കിസ്മായോയിൽനിന്നു തുരത്തിയതാണ്. തലസ്ഥാനമായ മൊഗാദിഷുവിലാണ് ഇവർ കൂടുതൽ ആക്രമണങ്ങളും നടത്തിയിട്ടുള്ളത്.
സൊമാലിയക്കാരുടെ കഥ പറഞ്ഞ ഹൊദാൻ
നാല്പത്തിമൂന്നുകാരിയായ ഹൊദാൻ, ഇന്റഗ്രേഷൻ ടിവി എന്ന മീഡിയ പ്ലാറ്റ്ഫോം സ്ഥാപിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. സൊമാലിക്കാരുടെയും സൊമാലിയയിൽനിന്നു പലായനം ചെയ്യേണ്ടിവന്നവരുടെയും കഥകളാണ് ഇവർ പറഞ്ഞിരുന്നത്. ആറാം വയസിൽ കാനഡയിലേക്കു കുടിയേറിയ ഹൊദാൻ അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. രണ്ടു കുട്ടികളുണ്ട്.
സൊമാലിയൻ ഹോട്ടലിൽ ഭീകരാക്രമണം; 26 മരണം
12:26 AM Jul 14, 2019 | Deepika.com