ജക്കാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും രാഷ്ട്രീയ എതിരാളി പ്രബോവോ സുബിയാന്തോയും ഒരുമിച്ചു ട്രെയിനിൽ യാത്ര ചെയ്തു. ജക്കാർത്തയിൽ ആരംഭിച്ച പുതിയ റെയിൽ ഗതാഗത സംവിധാനം പരിശോധിക്കുകയായിരുന്നു ഇരുവരും.
ഏപ്രിലിലെ തെരഞ്ഞെടുപ്പിനു ശേഷം ഇരുവരും നേരിട്ടു കാണുന്നത് ആദ്യമാണ്. വിഡോഡോ ജയിച്ചതു കൃത്രിമത്വം കാട്ടിയാണെന്നു സുബിയാന്തോ ആരോപിച്ചിരുന്നു. ഇരുവരുടെയും അണികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒന്പതു പേർ മരിച്ചു. ഭരണഘടനാ കോടതി വിഡോഡോയുടെ വിജയം ശരിവയ്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു വിജയത്തിൽ വിഡോഡോയെ നേരിട്ടു കണ്ട് അഭിനന്ദിക്കാനാണ് താൻ ആഗ്രഹിച്ചതെന്നു സുബിയാന്തോ പറഞ്ഞു. പ്രസിഡന്റ്പദവിയിൽ അദ്ദേഹത്തിനു നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. താൻ സഹായിക്കാനുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സുബിയാന്തോയെ കണ്ടതിൽ സന്തോഷമുണ്ടെന്നു വിഡോഡോ പറഞ്ഞു. തങ്ങളുടെ അനുയായികളും ഇതു മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭിന്നതകൾ മറന്ന് വിഡോഡോയും സുബിയാന്തോയും
12:26 AM Jul 14, 2019 | Deepika.com