വാഷിംഗ്ടൺ ഡിസി: യുഎസിൽ അനധികൃതമായി തങ്ങുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു നാടു കടത്താനുള്ള ഓപ്പറേഷൻ ഇന്നാരംഭിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇമിഗ്രേഷൻ കോടതി നാടുവിട്ടുപോകാൻ ഉത്തരവിട്ടിട്ടും അനുസരിക്കാത്തവരെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം അവസാനം ട്രംപ് പ്രഖ്യാപിച്ച ഓപ്പറേഷൻ നീട്ടിവയ്ക്കുകയായിരുന്നു.
ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, മയാമി തുടങ്ങി പത്തു സ്ഥലങ്ങളിലായിരിക്കും ഓപ്പറേഷൻ. സെൻട്രൽ അമേരിക്കൻ രാജ്യക്കാരായ 2,000 പേർ നടപടി നേരിടുമെന്നാണു പ്രതീക്ഷിക്കുന്നത്.
ക്രിമിനലുകളെയാണു ലക്ഷ്യമിടുന്നതെന്നും ഒന്നുകിൽ അവർക്കു രാജ്യത്തുനിന്നു പോകാമെന്നും അല്ലെങ്കിൽ ക്രിമിനൽ നടപടികൾക്കു ശേഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
കുടുംബങ്ങളെ അടക്കം അറസ്റ്റ് ചെയ്യാനുള്ള നടപടിക്കെതിരേ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇതു പുതിയ കാര്യമല്ലെന്നും മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് 2016-ലും ട്രംപിന്റെ ഭരണത്തിൽ 2017-ലും സമാന ഓപ്പറേഷൻ നടന്നിട്ടുണ്ടെന്നും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ മാത്യു അൽബെൻസ് പറഞ്ഞു.
ഒബാമയുടെ കാലത്തു ലക്ഷ്യമിട്ടവരിൽ 10 ശതമാനത്തെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. ട്രംപിന്റെ കാലത്തെ ആദ്യ ഓപ്പറേഷനിലും വളരെക്കുറച്ചു പേർ മാത്രമാണ് നടപടി നേരിട്ടത്.
നാടുകടത്തൽ ഓപ്പറേഷൻ ഇന്നാരംഭിക്കും
12:26 AM Jul 14, 2019 | Deepika.com