ഇത് മാഗി, ഗർഭിണിയായിരിക്കെ പതിനേഴു വെടിയുണ്ടകൾ ശരീരത്തിൽ തറച്ചുകയറി ഒരു കണ്ണും ചെവിയും നഷ്ടപ്പെട്ടിട്ടും, താടിയെല്ലു പൊട്ടിയിട്ടും ജീവിതത്തിലേക്കു മടങ്ങിവന്ന നായ. മരണത്തിനു കീഴടങ്ങാതെയുള്ള രണ്ടാം വരവ് വെറുതേയല്ല, മറിച്ച് ജീവിതത്തിൽ വിഷാദത്തിന്റെ കയ്പുനീർ കുടിക്കുന്നവർക്ക് സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മധുരം വിളന്പാൻ കൂടിയാണ്.
അണ്ടർ ഡോഗ് ഇന്റർനാഷണൽ എന്ന സംഘടനയുടെ അംഗീകാരമുള്ള തെറാപ്പി ഡോഗാണ് മാഗിയിപ്പോൾ. ലെബനനിൽനിന്ന് കഴിഞ്ഞ വർഷം കണ്ടെത്തുന്പോൾ മാഗിക്ക് അഞ്ചു വയസാണ് പ്രായം. വെടിയേറ്റ അവളെ ആരോ ഒരു പെട്ടിക്കുള്ളിലാക്കി ഉപേക്ഷിച്ചതായിരുന്നു.
വൈൽഡ് അറ്റ് ഹാർട്ട് എന്ന മൃഗസ്നേഹികളുടെ കൂട്ടായ്മയാണ് അവളെ കണ്ടെത്തിയത്. അതോടെ മാഗിയുടെ ജീവിതം മാറിമറിഞ്ഞു. മാഗിയുടെ കഥ കേട്ട് ലണ്ടനിലെ ഒരു കുടുംബം അവളെ ദത്തെടുക്കാൻ തീരുമാനിച്ചു. എന്നാൽ, ലെബനനിൽനിന്ന് മാഗിയെ ലണ്ടനിലേക്ക് എത്തിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ആറു മാസം നീണ്ട ഓണ്‍ലൈൻ ചർച്ചകൾക്കൊടുവിൽ മാഗി ലണ്ടനിലെത്തി, പുതിയൊരു ജീവിതത്തിലേക്ക്.
ലണ്ടനിൽ എത്തി ഒരു വർഷം പിന്നിടുന്പോൾ മാഗി എണ്ണായിരത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള അംഗീകൃത തെറാപ്പി നായയാണ്. മാഗി ദ വൂണ്ടർ ഡോഗ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മാഗി അവളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്. ഒപ്പം കെയർ ഹോമുകളും ആശുപത്രികളും സർവകലാശാലകളും സന്ദർശിച്ച് എല്ലാവരെയും സന്തോഷിപ്പിച്ചും ആത്മവിശ്വാസം പകർന്നും അവൾ ജീവിക്കുന്നു.
വേദനയിൽ തളരാതെ വേദനിക്കുന്നവരിലേക്ക്...
10:43 PM Jul 13, 2019 | Deepika.com