വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ സ്ഥാപനമായ ഫേസ്ബുക്കിന് ഭീമൻ പിഴ. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനാണ് (എഫ്ടിസി) ടെക് ചരിത്രത്തിൽ ഒരു കന്പനിക്കും ലഭിക്കാത്ത വിധത്തിലുള്ള പിഴശിക്ഷ വിധിച്ചത്.
ഉപയോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതും സ്വകാര്യതാ നിബന്ധനകൾ ലംഘിച്ചതും മുൻനിർത്തി 500 കോടി ഡോളർ (ഏകദേശം 34,500 കോടി രൂപ) പിഴ നല്കാനാണ് നിർദേശം. നേരത്തെ 2012ൽ ഗൂഗിളിന് 2.2 കോടി ഡോളർ പിഴ അടയ്ക്കേണ്ടിവന്നതാണ് ഇതിനു മുന്പിലെ ഏറ്റവും വലിയ പിഴ.
ഫേസ്ബുക്കിനെതിരേ പിഴ ചുമത്താനുള്ള തീരുമാനം എഫ്ടിസി വോട്ടിനിട്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി പിഴയെ അനുകൂലിച്ചെങ്കിലും ഡെമോക്രാറ്റുകൾ എതിർത്തു. എങ്കിലും 3-2 വോട്ടിന് പിഴയിൽ തീരുമാനമായി.
സ്വകാര്യതാ നിബന്ധന ലംഘിച്ചതിന്റെ പേരിൽ എഫ്ടിസി വിധിക്കുന്ന ഏറ്റവും വലിയ പിഴയാണിത്. പിഴയിൽ തീരുമാനമായെങ്കിലും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരംകൂടി ലഭിക്കണം. വിധിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഫേസ്ബുക്കിനുമേൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
നിരവധി കന്പനികൾക്ക് 500 കോടി ഡോളർ പിഴ എന്നത് പ്രവർത്തനങ്ങൾക്ക് കോട്ടം വരുത്താൻ കഴിയുന്നതാണ്. എന്നാൽ, കഴിഞ്ഞ വർഷം 5600 കോടി ഡോളർ വരുമാനം നേടിയ ഫേസ്ബുക്കിന് പിഴത്തുക വലിയ ആഘാതം വരുത്തില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, പിഴ ഈടാക്കിയതുകൊണ്ടൊന്നും ഫേസ്ബുക്കിന്റെ മനോഭാവത്തിൽ മാറ്റുമുണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനുവേണ്ടി പ്രവർത്തിച്ച കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ഹൈജാക്ക് ചെയ്ത് ഉപയോഗിച്ചതാണ് ഫേസ്ബുക്കിനെതിരേ എഫ്ടിസി അന്വേഷണത്തിനു കാരണം.
വിവരങ്ങൾ ചോർന്നതിൽ 300-500 കോടി ഡോളർ പിഴ ശിക്ഷയ്ക്കു സാധ്യതയുണ്ടെന്ന് ഏപ്രിലിൽ ഫേസ്ബുക്ക് കണക്കുകൂട്ടിയിരുന്നു.
വിവരചോർച്ച: ഫേസ്ബുക്കിനു പിഴ 500 കോടി ഡോളർ
10:40 PM Jul 13, 2019 | Deepika.com