വാഷിംഗ്ടൺ ഡിസി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി അൻഷുല കാന്തിനെ ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷൽ ഓഫീസറുമായി നിയമിച്ചു. ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, പ്രശ്നപരിഹാര കാര്യങ്ങളുടെ ഉത്തരവാദിത്തമാണ് അൻഷുലയുടെ പുതിയ കർത്തവ്യം. ബാങ്കിംഗ് മേഖലയിൽ അൻഷുലയ്ക്കു മൂന്നര പതിറ്റാണ്ടിലധികമുള്ള പരിചയം ലോകബാങ്കിന് മുതൽക്കൂട്ടാകുമെന്ന് പ്രസിഡന്റ് ഡേവിഡ് മൽപാസ് അഭിപ്രായപ്പെട്ടു.
2018 സെപ്റ്റംബർ മുതൽ എസ്ബിഐയുടെ എംഡിയും മാനേജിംഗ് ഡയറക്ടറുമായ അൻഷുല നേരത്തെ സിഎഫ്ഒ പദവിയും കൈകാര്യം ചെയ്തിരുന്നു.
ദൗത്യം
എംഡിയും സിഎഫ്ഒയുമായി ചുമതലയേൽക്കുന്പോൾ ലോകബാങ്കിന്റെ ധനകാര്യ, പ്രശ്നപരിഹാര വിവരങ്ങൾ പ്രസിഡന്റിനെ അറിയിക്കുക എന്നതാണ് അൻഷുലയുടെ പ്രധാന ജോലി. കൂടാതെ ലോക ബാങ്ക് സിഇഒ ക്രിസ്റ്റാലിന ജോർജീവയുമായി ചേർന്നു പ്രവർത്തിക്കുകയും വേണം.
1983 മുതൽ എസ്ബിഐയിൽ
1983ൽ എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറായി തുടക്കം. പിന്നീട് മുംബൈ എസ്ബിഐയിൽ ചീഫ് ജനറൽ മാനേജർ, ഡെപ്യൂട്ടി എംഡി (ഒാപ്പറേഷൻസ്) തുടങ്ങിയ പദവികൾ വഹിച്ചു. 2018 മുതൽ എഡിയും ഡയറക്ടർ ബോർഡ് അംഗവും.
വിദ്യാഭ്യാസം, കുടുംബം
ലേഡി ശ്രീറാം കോളജിൽനിന്ന് എക്കണോമിക്സ് ഓണേഴ്സിൽ ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽനിന്ന് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും. ജനനം റൂർക്കിയിൽ. ഭർത്താവ് ചാർട്ടേഡ് അക്കൗണ്ടന്റ്. രണ്ടു മക്കൾ.
എസ്ബിഐയിൽനിന്ന് ലോകബാങ്കിലേക്ക്
10:40 PM Jul 13, 2019 | Deepika.com