ചെന്നൈ: രാജ്യത്ത് ഡെബിറ്റ് കാർഡ് പ്രചാരത്തിൽ പത്തു ശതമാനം കുറവ്. മാർച്ച്-മേയ് കാലയളവിൽ ഡെബിറ്റ് കാർഡുകളുടെ എണ്ണം 92.4 കോടിയിൽനിന്ന് 82.4 കോടിയായി കുറഞ്ഞു. അതായത്, പത്തു കോടി കാർഡുകളുടെ കുറവ്. ബാങ്കുകൾ മാഗ്നറ്റിക് സ്ട്രിപ് കാർഡുകളിൽനിന്ന് ചിപ് കാർഡുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ശ്രമിച്ചതാണ് ഈ കുറവിനു കാരണമെന്നു കരുതുന്നു. അതേസമയം, ക്രെഡിറ്റ് കാർഡിന്റെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുമുണ്ട്.
മാർച്ച്-മേയിൽ ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ പത്തു ലക്ഷം വളർച്ചയുണ്ട്. രാജ്യത്ത് ആകെയുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 4.89 കോടിയായി. തലേ വർഷം ഇതേ കാലയളവിൽ 3.86 കോടി ക്രെഡിറ്റ് കാർഡുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് (1.26 കോടി), എസ്ബിഐ (87 ലക്ഷം), ആക്സിക് ബാങ്ക് (62 ലക്ഷം) എന്നിവയാണ് ക്രെഡിറ്റ് കാർഡ് വിഹിതത്തിൽ മുന്നിൽ.
പഞ്ചാബ് നാഷണൽ ബാങ്കിന് ഡെബിറ്റ് കാർഡുകളിൽ 5.2 കോടിയുടെ കുറവുണ്ടായപ്പോൾ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ എന്നിവയ്ക്ക് യഥാക്രമം 2.2 കോടി, 1.9 കോടിയുടെ കുറവുണ്ടായി എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 29ന് മുന്പ് മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾ മാറ്റി ചിപ് കാർഡുകൾ നല്കണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. നിലവിൽ ആക്ടീവ് ഡെബിറ്റ് കാർഡുകൾ മാത്രമാണ് ആർബിഐ പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളിൽ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും ബാങ്കുകൾ അറിയിച്ചു.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർധനയുണ്ടായി എന്നും ആർബിഐ റിപ്പോർട്ടിലുണ്ട്. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ മൂന്നു ശതമാനവും ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ 0.04 ശതമാനവുമാണ് വർധന.
പോയിന്റ് ഓഫ് സെയിൽസ് വിഭാഗത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടി. മേയിൽ 61,300 കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പിഒഎസ് മെഷീനുകൾ വഴി നടന്നപ്പോൾ എടിഎം ഇടപാടുകളാവട്ടെ 400 കോടി മാത്രമാണ്.
ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള എടിഎം ഇടപാടുകളുടെ എണ്ണം മേയിൽ 82 കോടിയാണ്. ഇതിന്റെ മൂല്യം 2,94,700 കോടി രൂപ വരും.
ഡെബിറ്റ് കാർഡ് എണ്ണം കുറഞ്ഞു
10:40 PM Jul 13, 2019 | Deepika.com