അങ്കാറ: യുഎസ് നല്കിയ ശക്തമായ മുന്നറിയിപ്പുകൾ അവഗണിച്ച് തുർക്കി റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങി. മിസൈൽ ഘടകങ്ങളുടെ ആദ്യബാച്ച് അങ്കാറയ്ക്കു സമീപമുള്ള സൈനിക താവളത്തിൽ വ്യോമമാർഗം ഇന്നലെ എത്തിച്ചു. അടുത്ത ദിവസങ്ങളിലും വ്യോമമാർഗമുള്ള മിസൈൽ കടത്ത് തുടരുമെന്ന് തുർക്കി പ്രതിരോധമന്ത്രാലയം അറിയിച്ചു. 250 കോടി ഡോളറാണ് ഈ ഇടപാടിന്റെ മൊത്തം ചെലവ്.
നാറ്റോ സഖ്യകക്ഷികൂടിയായ തുർക്കി റഷ്യയിൽനിന്ന് ആയുധം വാങ്ങിയാൽ ഉപരോധം അടക്കമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പു നല്കിയിരുന്നു. റഷ്യയുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ ജൂലൈ 31 വരെയാണ് തുർക്കിക്ക് യുഎസ് സമയം അനുവദിച്ചിരുന്നത്. ഇതവഗണിച്ച് റഷ്യൻ മിസൈൽ വാങ്ങിയതോടെ യുഎസ്- തുർക്കി ബന്ധം വഷളായി.
അമേരിക്കയുടെ എഫ്-35 വിമാനങ്ങളിൽ പരിശീലനം നേടുന്ന തുർക്കി പൈലറ്റുമാരെ പുറത്താക്കുമെന്നും എഫ്-35 വിമാനങ്ങൾ തുർക്കിക്കു നൽകില്ലെന്നും യുഎസ് പറഞ്ഞു. അത്യാധുനിക എഫ്-35ന്റെ സവിശേഷതകൾ ചോർത്താൻ റഷ്യക്ക് അവസരം നൽകുന്നതാണ് തുർക്കിയുടെ നടപടിയെന്നും യുഎസ് ആരോപിച്ചു.
തങ്ങളുടെ പേട്രിയട്ട് മിസൈൽ വാങ്ങാനും യുഎസ് തുർക്കിയുടെമേൽ സമ്മർദം ചെലുത്തി. 400 കിലോമീറ്റർ ദൂരപരിധിയുള്ള എസ്-400 അഞ്ചുമിനിറ്റനകം ആക്രമണസജ്ജമാക്കാനാവും. പേട്രിയട്ടിനെ അപേക്ഷിച്ച് എസ്-400ന് ചെലവും കുറവാണ്.
അതേസമയം യുഎസിന്റെ ഉപരോധം നേരിടേണ്ടിവരില്ലെന്നതിൽ തനിക്കുറപ്പുണ്ടെന്നാണ് തുർക്കി പ്രസിഡന്റ് എർദോഗൻ പറയുന്നത്. കഴിഞ്ഞ മാസം ജപ്പാനിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോ ണൾഡ് ട്രംപുമായി എർദോഗൻ സംസാരിച്ചിരുന്നു.
യുഎസിനെ ധിക്കരിച്ച് തുർക്കി റഷ്യൻ മിസൈൽ വാങ്ങി
11:48 PM Jul 12, 2019 | Deepika.com