ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇടപാടുകൾക്ക് ഇടാക്കിയിരുന്ന ചാർജുകൾ പിൻവലിച്ചു. യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെയുള്ള ആർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾക്ക് ഈടാക്കിയിരുന്ന സർവീസ് ചാർജ് ആണ് പിൻവലിച്ചത്. ഈ മാസം ഒന്നു മുതൽ ഇത് നടപ്പിലായിട്ടുണ്ട്.
ഇതുകൂടാതെ അടുത്ത മാസം ഒന്നു മുതൽ ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യോനോ ഇടപാടുകാർക്ക് ഐഎംപിഎസ് ചാർജും എസ്ബിഐ പിൻവലിക്കും.
2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് എസ്ബിഐയുടെ ആറു കോടി ഇടപാടുകാർ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നുണ്ട്. 1.41 കോടി പേർ മൊബൈൽ ബാങ്കിംഗ് സംവിധാനവും ഉപയോഗിക്കുന്നു. മൊബൈൽ ബാങ്കിംഗ് ഇടപാടുകളിൽ എസ്ബിഐയുടെ വിപണി വിഹിതം 18 ശതമാനമാണ്.
എസ്ബിഐയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ആൻഡ് ലൈഫ്സ്റ്റൈൽ പ്ലാറ്റ്ഫോമായ യോനോയിൽ ഒരു കോടിയിൽപരം രജിസ്റ്റേർഡ് ഉപയോക്താക്കളുണ്ട്. നെഫ്റ്റ്, ഐഎംപിഎസ്, ആർടിജിഎസ് ചാർജുകൾ പിൻവലിക്കുന്നതുവഴി കൂടുതൽ പേരെ ഡിജിറ്റൽ ഇടപാടുകളിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ.
നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ
മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ടിലൂടെ തന്നെ പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് പേമെന്റ് സംവിധാനം.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ തത്സമയം പണം കൈമാറുന്നതിനുള്ള പേമെന്റ് സംവിധാനം.
ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്
ഇന്ത്യയിലെ തൽക്ഷണ പണമിടപാടുകൾക്കുള്ള ഇന്റർ-ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി എസ്ബിഐ
11:05 PM Jul 12, 2019 | Deepika.com