ലണ്ടൻ: പേർഷ്യൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണടാങ്കർ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചതായി ആരോപണം.ബ്രിട്ടീഷ് ഹെറിറ്റേജ് എന്നു പേരുള്ള ടാങ്കർ പേർഷ്യൻ ഉൾക്കടൽ പിന്നിട്ട് ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കവേ ഇറാനിലെ വിപ്ലവഗാർഡുകൾ ബോട്ടിൽ സമീപിച്ച് പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
സമീപമുണ്ടായിരുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പൽ എച്ച്എംഎസ് മോൺട്രോസ് ഇടപെട്ടതിനാൽ ശ്രമം വിജയിച്ചില്ല. മൂന്നു ബോട്ടുകളിലായി എത്തിയ വിപ്ളവഗാർഡുകൾ യുദ്ധക്കപ്പിലെ സൈനികരുടെ മുന്നറിയിപ്പിനെത്തുടർന്നു പിൻവാങ്ങുകയായിരുന്നുവെന്നു ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.
അതേസമയം, ടാങ്കർ പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്ന ആരോപണം വിപ്ലവഗാർഡുകൾ നിഷേധിച്ചു. മനഃപൂർവം സംഘർഷം വളർത്താനാണ് ഇറാനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നു വിദേശമന്ത്രി ജാവേദ് സരിഫ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇറാന്റെ എണ്ണടാങ്കർ ബ്രിട്ടീഷ് നാവികർ ജിബ്രാൾട്ടർ കടലിടുക്കിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന സംശയത്തിലാണ് പിടിച്ചെടുത്തത്. ഈ കപ്പൽ ഉടൻ വിട്ടയച്ചില്ലെങ്കിൽ ബ്രിട്ടന്റെ ടാങ്കർ പിടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര ജലപാതയിലാണ് ബ്രിട്ടീഷ് ടാങ്കർ പിടിച്ചെടുക്കാൻ വിപ്ലവഗാർഡുകൾ ശ്രമിച്ചത്. ടാങ്കർ ഇറാന്റെ മേഖലയിലേക്കു കൊണ്ടുപോകാനാണു ശ്രമിച്ചതെന്ന് ബ്രിട്ടീഷ് വൃത്തങ്ങൾ പറഞ്ഞു.
ഈ സമയം ആകാശത്തുണ്ടായിരുന്ന ഒരു യുഎസ് വിമാനം സംഭവത്തിന്റെ വീഡിയോ പകർത്തിയതായി റിപ്പോർട്ടുണ്ട്.
എന്നാൽ, വിദേശ കപ്പലുകളുമായി പ്രത്യേകിച്ച് ഇംഗ്ലീഷ് കപ്പലുകളുമായി ഒരുവിധ സംഘർഷവും ഉണ്ടായിട്ടില്ലെന്നാണ് വിപ്ലവഗാർഡുകളുടെ നാവികസേനാ വിഭാഗം പ്രസ്താവനയിൽ അറിയിച്ചത്.
ഇന്ത്യൻ ക്യാപ്റ്റനെ ജിബ്രാൾട്ടർ പോലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞയാഴ്ച ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടീഷ് മറീൻ ഭടന്മാരും ജിബ്രാൾട്ടർ പോലീസും ചേർന്നു പിടികൂടിയ ഇറാൻ എണ്ണടാങ്കറിലെ ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും ഇന്നലെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ഇരുവരും ഇന്ത്യക്കാരാണ്. ഇവരുടെ പേരിൽ കുറ്റം ചുമത്തിയിട്ടില്ല. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് ഇറാനിൽ നിന്ന് എണ്ണകൊണ്ടുപോയ ഗ്രേസ് വൺ സൂപ്പർ ടാങ്കറിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.
ബ്രിട്ടീഷ് എണ്ണടാങ്കർ പിടിക്കാൻ ഇറാന്റെ വിഫലശ്രമം
12:19 AM Jul 12, 2019 | Deepika.com