ട്രിപ്പോളി: ലിബിയയിലെ യുഎൻ പിന്തുണയുള്ള സർക്കാരിനെ പുറത്താക്കാൻ പോരാടുന്ന ജനറൽ ഖലീഫ ഹഫ്തറുടെ സൈനിക ക്യാന്പിൽനിന്നു ഫ്രഞ്ച് മിസൈലുകൾ കണ്ടെടുത്തു. മിസൈലുകൾ തങ്ങളുടേതാണെന്നു സ്ഥിരീകരിച്ച ഫ്രാൻസ്, യുഎൻ ആയുധനിരോധന ഉടന്പടി മറികടന്നിട്ടില്ലെന്ന് അവകാശപ്പെട്ടു.
ഹഫ്തറുടെ ലിബിയൻ നാഷണൽ ആർമി(എൽഎൻഎ) ഏപ്രിൽ മുതൽ തലസ്ഥാനമായ ട്രിപ്പോളി പിടിക്കാനുള്ള ശ്രമത്തിലാണ്. സർക്കാർ സേന ജൂൺ അവസാനം എൽഎൻഎയുടെ ഒരു ക്യാന്പ് പിടിച്ചെടുത്തപ്പോഴാണ് നാലു മിസൈലുകൾ കണ്ടെത്തിയത്. അമേരിക്കൻ നിർമിതമായ ഈ മിസൈലുകൾ ടാങ്കുകൾക്കെതിരേ പ്രയോഗിക്കുന്നവയാണ്. ഉപയോഗശൂന്യമായ മിസൈലുകൾ നശിപ്പിക്കാനായി ഒരു ഡിപ്പോയിൽ സൂക്ഷിച്ചിരുന്നതാണെന്നു ഫ്രാൻസ് വിശദീകരിച്ചു.
2011ൽ നാറ്റോ സഖ്യസേന കേണൽ ഗദ്ദാഫിയെ വധിക്കുകയും അദ്ദേഹത്തിന്റെ സർക്കാരിനെ പുറത്താക്കുകയും ചെയ്തതോടെ ലിബിയ സംഘർഷഭരിതമാണ്. കിഴക്കൻ ലിബിയ നിയന്ത്രിക്കുന്ന ഹഫ്തറുടെ സേന, യുഎൻ അംഗീകാരമുള്ള ഔദ്യോഗിക സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കുന്നു. ഹഫ്തറുടെ സേന മൂന്നു മാസമായി ട്രിപ്പോളി പിടിക്കാൻ ശ്രമിക്കുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.
ഔദ്യഗിക സർക്കാരിനെ ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്. ഈജിപ്ത്, യുഎഇ, സൗദി, റഷ്യ തുടങ്ങിയവരുടെ പിന്തുണ ഹഫ്തർക്കുണ്ടെന്നു കരുതുന്നു. ഫ്രാൻസ് മധ്യസ്ഥരെന്ന നിലയിലാണ് ഇടപെടുന്നതെങ്കിലും രഹസ്യമായി ഹഫ്തറിനു പിന്തുണ നല്കുന്നതായി സംശയിക്കപ്പെടുന്നു.
ലിബിയ: ഹഫ്തറുടെ സൈനിക ക്യാന്പിൽ ഫ്രഞ്ച് മിസൈൽ
12:20 AM Jul 11, 2019 | Deepika.com