മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ നേതൃനിരയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത്. കന്പനിയുടെ പ്രമോർട്ടർമാരായരാകേഷ് ഗംഗ്വളും രാഹുൽ ഭാട്ടിയയും തമ്മിലുള്ള പ്രശ്നങ്ങളാണു പുറത്തേക്കു വരുന്നത്.
പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു ഗംഗ്വൾ സെബിക്കും കന്പനിയുടെ ഡയറക്ടർ ബോർഡിനും അയച്ച കത്ത് പുറത്തായതോടെയാണ് അസ്വാരസ്യങ്ങൾ പുറംലോകമറിയുന്നത്. “കന്പനി അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്നും ഭരണതത്വങ്ങളിൽനിന്നും വ്യതിചലിച്ചാണു പ്രവർത്തിക്കുന്നത്. മുറുക്കാൻ കടകളിൽപോലും ഇതിലും നല്ല മാനേജ്മെന്റുണ്ട്. അടുത്തിടെ കന്പനി നടത്തിയ ചില ഇടപാടുകൾ സംശയാവഹമാണ്. ഭാട്ടിയ അസാധാരണമായി കന്പനിയെ നിയന്ത്രിക്കുകയാണ്. പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ അസാധാരണ ജനറൽ മീറ്റിംഗ് കൂടണം’’- ഗംഗ്വൾ കത്തിൽ പറയുന്നു.
ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇടപാടുകളുടെ വിശദാംശം സഹിതമുള്ള മറ്റൊരു കത്തും ഗംഗ്വൾ സെബിക്കു നൽകിയതായാണു വിവരം. ഗംഗ്വളിന്റെ ആരോപണങ്ങളിലുള്ള മറുപടി ഈ മാസം 19ൽ അറിയിക്കണമെന്നു സെബി കന്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗംഗ്വളിന്റെ ക്രമവിരുദ്ധമായ ആവശ്യങ്ങൾ സമ്മതിക്കാത്തതിന്റെ പേരിലാണ് അദ്ദേഹം പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു ഭാട്ടിയ കന്പനിയുടെ ബോർഡിന് അയച്ച കത്തിൽ പറയുന്നു. ഗംഗ്വളിന് 37 ശതമാനവും ഭാട്ടിയയ്ക്ക് 38 ശതമാനവും ഓഹരികളാണ് കന്പനിയിലുള്ളത്.
ജെറ്റ് എയർവേസിന്റെ പ്രവർത്തനം നിലച്ചതോടെയുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനിടെ വ്യോമയാനരംഗത്തെ പുതിയ പ്രതിസന്ധിയെ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. 49 ശതമാനം വിപണി പങ്കാളിത്തമുള്ള ഇൻഡിഗോയ്ക്ക് 200ൽ അധികം വിമാനങ്ങളുണ്ട്.
ഇൻഡിഗോ തലപ്പത്ത് അടി!
11:27 PM Jul 10, 2019 | Deepika.com