കോട്ടയം: റബർ ആഭ്യന്തര വിലയും വിദേശവിലയും തമ്മിലെ അന്തരം കിലോഗ്രാമിന് 20 രൂപയായതോടെ ടയർ ലോബി വീണ്ടും ഇറക്കുമതി നീക്കം സജീവമാക്കി. ക്രംബ് റബറും കൃത്രിമ റബറും വൻ തോതിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണു ടയർ വ്യവസായികൾ. സെപ്റ്റംബർ വരെ ആവശ്യമുള്ള റബർ വിദേശത്തുനിന്ന് ഓർഡർ ചെയ്യുകയാണു കന്പനികൾ.
ഇപ്പോഴത്തെ അവധി കരാറനുസരിച്ചു കിലോയ്ക്ക് 140 രൂപയിൽ താഴെ നിരക്കിൽ റബർ എത്തിക്കാൻ വ്യവസായികൾക്കാകും.
വിദേശവില താഴുന്ന സാഹചര്യത്തിൽ ആഭ്യന്തര വില ഉടൻ ഇടിയുമെന്ന കണക്കുകൂട്ടലിൽ പ്രമുഖ ആറു ടയർ കന്പനികളും മാർക്കറ്റ് വിട്ടുനിൽക്കുകയാണ്.
മുൻ വർഷത്തെക്കാൾ പ്രതിസന്ധിയിലേക്കു നീങ്ങുമോ റബർ കാർഷിക മേഖലയെന്ന ആശങ്കയാണ് ഉയരുന്നത്. റെയിൻ ഗാർഡും പ്ലാസ്റ്റിക്കും വാങ്ങിയിട്ട് ടാപ്പിംഗ് തുടങ്ങിയവർക്കു ടാപ്പിംഗ് കൂലിപോലും ലഭിക്കുന്നില്ല.
ഒരു കിലോഗ്രാം റബറിനു നിലവിൽ ഉത്പാദനച്ചെലവ് 170 രൂപ വരുമെന്ന് റബർ ബോർഡ് കണക്കാക്കി കേന്ദ്രവാണിജ്യ മന്ത്രാലയത്തിനു സമർപ്പിച്ച ശേഷവും റബറിനു തറവില പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ താൽപര്യപ്പെടുന്നില്ല.
2001ൽ പ്രഖ്യാപിച്ച 32 രൂപയാണ് ആർഎസ്എസ് നാല് ഗ്രേഡ് റബറിനു നിലവിലെ തറവില.
റബർ ഇറക്കുമതി നീക്കം വീണ്ടും
11:26 PM Jul 10, 2019 | Deepika.com