കോതമംഗലം: സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഏജൻസിയായ ഫിർമയ്ക്ക് പൂർണതോതിൽ വിത്ത് ഉത്പാദനം ആരംഭിക്കാൻ കഴിയാത്തതിനാൽ പാലമറ്റത്തെ സർക്കാർ മത്സ്യവിത്ത് ഉത്പാദന കേന്ദ്രത്തിന്റെ നടത്തിപ്പ് ഫിർമയിൽനിന്നു സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി ഏറ്റെടുക്കുന്നു. പാലമറ്റത്ത് എട്ട് വർഷം മുന്പാണ് ആറു കോടിയിലേറെ മുടക്കി മത്സ്യവിത്ത് ഉത്പാദനകേന്ദ്രം സ്ഥാപിച്ചത്.
ശുദ്ധജല മത്സ്യ ഉത്പാദനം വർധിപ്പിക്കുക, ആവശ്യമായ വിത്ത് സംസ്ഥാനത്തുനിന്നു തന്നെ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പാലമറ്റത്ത് കേന്ദ്രം ആരംഭിച്ചത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വളരെ കുറച്ച് ശതമാനം മാത്രമാണ് മത്സ്യവിത്ത് ഉത്പാദനം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി ഏറ്റെടുക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. ഇതുവഴി ഫണ്ട് ചെലവഴിക്കലും ആവശ്യമായ നിർമാണ പ്രവർത്തനവും വകുപ്പിനു നേരിട്ടു ചെയ്യാനാകും. കുളം, പന്പ് ഹൗസ്, ടാങ്ക് തുടങ്ങിയവയുടെ നിർമാണങ്ങൾ അനുബന്ധമായി പൂർത്തിയാക്കണം.
വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുന്നതോടെ ഇവയെല്ലാം വേഗത്തിലാക്കാമെന്നാണ് വിലയിരുത്തൽ. ഹാച്ചറിയിലും അനുബന്ധിച്ചുള്ള ജലാശയത്തിലും കൂട് മത്സ്യകൃഷി ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനവും ഫിഷറീസ് വകുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി സാധ്യതകൾ വിലയിരുത്തി.
പാലമറ്റത്തെ മത്സ്യവിത്ത് ഉത്പാദനകേന്ദ്രം ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി ഏറ്റെടുക്കും
12:34 AM Jul 03, 2019 | Deepika.com