തിരുവനന്തപുരം : ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കാൻ കേരള ഓട്ടോ മൊബൈൽസും. രണ്ടര ലക്ഷം രൂപയാണ് ഇലക്ട്രിക് ഓട്ടോ റിക്ഷയുടെ നിർമാണച്ചെലവ്. ഒറ്റത്തവണ ചാർജ് ചെയ്യുന്പോൾ 100 കിലോ മീറ്റർ വരെ ഓടിക്കാൻ കഴിയും. നേരത്തേ 5000 കിലോമീറ്റർ ടെസ്റ്റ് റണ്‍ നടത്തിയതിനു ശേഷമാണു പദ്ധതിയുമായി കെഎഎൽ മുന്നോട്ടു പോയത്. സംസ്ഥാനത്തെ പെട്രോൾ പന്പുകളിലും അംഗീകൃത ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഒരു കിലോ മീറ്ററിനു അൻപതു പൈസയാണ് ഇലക്ട്രിക് ഓട്ടോ റിക്ഷയുടെ പ്രവർത്തനച്ചെലവ്.
ആദ്യഘട്ടത്തിൽ പ്രതിവർഷം 8000 ഓട്ടോറിക്ഷകൾ നിർമിച്ചു വിപണിയിലെത്തിക്കുകയാണു ലക്ഷ്യമെന്നു കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ചെയർമാൻ കരമന ഹരി പത്രസമ്മേളനത്തിൽ പറഞ്ഞു. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പാദനം വർധിപ്പിക്കും. മറ്റ് ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് അറ്റകുറ്റപ്പണികൾ താരതമ്യേന കുറവായിരിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിർമാണോദ്ഘാടനം പത്തിനു രാവിലെ 11ന് ബാലരാമപുരത്തെ കെഎഎൽ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഐഎസ്ആർഒയുടെ വിവിധ ഉപകരണങ്ങൾ നിർമിക്കുന്ന കെഎഎലിന്റെ നവീകരിച്ച മെഷീൻ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ഓട്ടോറിക്ഷയുടെ നിർമാണത്തിനൊപ്പം ഇലക്ട്രിക് ബസുകളുടെ നിർമാണ രംഗത്തേക്കും കെഎഎൽ കടക്കുമെന്നും കരമന ഹരി വ്യക്തമാക്കി. സ്വിറ്റ്സർലന്‍ഡിലെ എച്ച്ഇഎസ്എസ് എന്ന കന്പനിയുമായി ചേർന്നാണു കെഎസ്ആർടിസിയുടെ സഹകരണത്തോടെ ഇലക്ട്രിക് ബസുകൾ നിർമിക്കുന്നത്. ആദ്യമായാണ് ഒരു യൂറോപ്യൻ കന്പനിയുമായി ചേർന്നു പൊതുമേഖലാ സ്ഥാപനം ഇലക്ട്രിക് ബസ് നിർമാണത്തിലേക്കു കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. ഒൻപതു മാസത്തിനകം ബസിന്റെ നിർമാണം തുടങ്ങും. കെഎസ്ആർടിസിക്ക് ആവശ്യമായ ബസുകളാണ് ആദ്യം നിർമിക്കുക.
വരുന്നൂ... കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ
12:34 AM Jul 03, 2019 | Deepika.com