കോഴിക്കോട്: പുതിയ ഇരുചക്രവാഹനം വാങ്ങുന്നവര്‍ ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ് എന്നിവയ്ക്ക് പ്രത്യേകം ഫീസ് നല്‍കേണ്ടെന്ന് കേരള പോലീസ്. കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 138 എഫ് പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനത്തോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മറ്റും, മറ്റു സാമഗ്രികളും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിഷ്കര്‍ഷിക്കുന്നതായി പോലീസ് ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ നല്കുന്നുണ്ടെങ്കില് മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കാവൂ എന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറില്‍ പറയുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കാത്ത ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതോടൊപ്പം റിയര്‍വ്യൂ മിറര്‍, സാരിഗാര്‍ഡ്, എന്നിവയും സൗജന്യമായി വാഹനത്തോടൊപ്പം ഫിറ്റ് ചെയ്തു നല്‍കണം.
നിയമമുണ്ടായിട്ടും പല ഡീലര്‍മാരും ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്കാന് കൂട്ടാക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഓര്‍മപ്പെടുത്തല്‍ . പലര്‍ക്കും ഇക്കാര്യത്തെകുറിച്ച് അറിവില്ലാത്തതിനാൽ ഡീലര്‍മാര്‍ അവസരം മുതലെടുക്കുകയാണ്. ഗുണനിലവാരമുള്പ്പെടെ പരിശോധിച്ച് ഉറപ്പുവരുത്തിയ ഹെല്മറ്റുകള്മാത്രമേ ഇത്തരത്തില്‍ ഉപയോക്താക്കൾക്ക് നൽകാവൂ.
ഇരുചക്രവാഹനത്തിനൊപ്പം ഹെല്‍മറ്റും അവകാശം
12:34 AM Jul 03, 2019 | Deepika.com