ഇസ്ലാമാബാദ്: അഴിമതിക്കേസിൽ കുടുങ്ങിയ സർദാരിയെയും നവാസ് ഷരീഫിനെയും പോലുള്ള രാഷ്ട്രീയക്കാർക്ക് പൊതുമാപ്പു നൽകുന്ന പ്രശ്നമില്ലെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കട്ടെടുത്ത പണം തിരിച്ചുതന്നാൽ ഇവർക്ക് രാജ്യം വിടാൻ അനുമതി നൽകാമെന്നും അദ്ദേഹം പറഞ്ഞു.
മുൻ പാക് പ്രധാനമന്ത്രി ഷരീഫിനെ മോചിപ്പിക്കാൻ രണ്ടു സുഹൃത് രാജ്യങ്ങളുടെ സഹായം തേടാൻ അദ്ദേഹത്തിന്റെ പുത്രന്മാർ ശ്രമിച്ചെന്നു പറഞ്ഞ ഇമ്രാൻ രാജ്യങ്ങളുടെ പേരു വെളിപ്പെടുത്താൻ വിസമ്മതിച്ചു.
രാജ്യത്തെ കൊള്ളയടിച്ചു നേടിയ പണം തിരിച്ചടച്ചാൽ നവാസിനു ചികിത്സയ്ക്കു വിദേശത്തു പോകാം. മുൻ പ്രസിഡന്റ് സർദാരിക്കും ഇപ്രകാരം പണം തിരിച്ചുതന്നാൽ എവിടെ വേണമെങ്കിലും പോകാമെന്ന് ഇമ്രാൻ ഖാൻ എആർവെ ന്യൂസ് ടിവി ചാനലിനോടു പറഞ്ഞു. രാഷ്ട്രീയക്കാരുടെ പേരിലുള്ള കേസുകൾ ഉപേക്ഷിച്ചുകൊണ്ട് മുൻ പ്രസിഡന്റ് മുഷാറഫ് പുറപ്പെടുവിച്ച തരത്തിലുള്ള എൻആർഒ (നാഷണൽ റെക്കൺസിലിയേഷൻ ഓർഡിനൻസ്) ഇനി പുറപ്പെടുവിക്കില്ല. അഴിമതിപ്പണം വെളുപ്പിച്ചവർക്ക് വിഐപി പരിഗണന നൽകരുതെന്നും ഇവരെ സാധാരണ ജയിലിലേക്കു മാറ്റണമെന്നും നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ അറിയിച്ചു.
അഴിമതിക്കേസിൽ ഏഴു വർഷം ശിക്ഷിക്കപ്പെട്ട നവാസ് ഷരീഫിനെ പാർപ്പിച്ചിരിക്കുന്നത് ലാഹോറിലെ കോട് ലാക് പത് ജയിലിലാണ്. അഴിമതിക്കേസ് ചുമത്തപ്പെട്ട മുൻ പാക് പ്രസിഡന്റ് സർദാരി എൻഎബി കസ്റ്റഡിയിലാണ്.
സർദാരിക്കും ഷരീഫിനും മാപ്പില്ലെന്ന് ഇമ്രാൻ
12:33 AM Jul 03, 2019 | Deepika.com