സീയൂൾ: ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ മണ്ണിൽ ചവിട്ടി. ഇതിനു മുന്പ് അധികാരത്തിലിരുന്ന ഒരു യുഎസ് പ്രസിഡന്റിനും കൈവരിക്കാൻ പറ്റാത്ത നേട്ടം. ഉത്തര, ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന നിസൈനീകൃത മേഖലയിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ കൈപിടിച്ചു കുലുക്കിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത നീക്കം. അതിർത്തി മറികടന്ന ട്രംപ് അങ്ങോട്ടും ഇങ്ങോട്ടുമായി ഇരുപതു ചുവടുകൾ വച്ചു. കിമ്മിനെ ദക്ഷിണകൊറിയൻ ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഉത്തരകൊറിയയുടെ ആണവ നിർവ്യാപനത്തിനുള്ള ചർച്ചകൾ ത്വരിതപ്പെടുത്താനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും തുടർന്നുള്ള ചർച്ചയിൽ തീരുമാനം.
ട്രംപ് പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു പ്രകടന നാടകം മാത്രമാണ് ഇന്നലെ നടന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പക്ഷേ, യുഎസിനും ഉത്തരകൊറിയയ്ക്കും ഇടയിൽ അടുത്തകാലത്തു രൂപപ്പെട്ട മഞ്ഞുരുക്കാൻ ഇതു സഹായിച്ചുവെന്നതു വ്യക്തം.
ജപ്പാനിലെ ജി-20 ഉച്ചകോടിക്കുശേഷം ശനിയാഴ്ച ദക്ഷിണകൊറിയയ്ക്കു തിരിക്കും മുന്പാണ് ട്രംപ്, കമ്മിനെ നിസൈനീകൃത മേഖലയിൽ കാണാൻ താത്പര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. കിം ക്ഷണം സ്വീകരിച്ചതോടെ ഇരുവരും തമ്മിലുള്ള മൂന്നാം കൂടിക്കാഴ്ച നിസൈനീകൃത മേഖലയിലെ പാൻമുൻജോം സമാധാനഗ്രാമത്തിൽ യാഥാർഥ്യമായി.
“ വീണ്ടും കണ്ടതിൽ സന്തോഷം. പക്ഷേ, ഇവിടെവച്ചു കാണുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.” - നിസൈനീകൃത മേഖലയിൽ ട്രംപിനു ഹസ്തദാനം നല്കി കിം പറഞ്ഞു. “വലിയ നിമിഷം, വളരെ വലിയ പുരോഗതി” - ട്രംപ് പ്രതികരിച്ചു.
ഒരു മുന്നൊരുക്കവുമില്ലാതെ നടന്ന കൂടിക്കാഴ്ച മിനിട്ടുകൾ മാത്രം നീളുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഇരുവരും തമ്മിൽ ഒരു മണിക്കൂർ ചർച്ച നടത്തി. ദക്ഷിണകൊറിയൻ ഭാഗത്തുള്ള ഫ്രീഡം ഹൗസിലായിരുന്നു ചർച്ച. ആണവനിർവ്യാപനം സംബന്ധിച്ച് നിന്നുപോയ ചർച്ചകൾ പുനരാരംഭിക്കാൻ വേണ്ട നടപടികളെടുക്കാൻ ഇരു പക്ഷവും തീരുമാനിച്ചു. ചർച്ചയുടെ ഒരു ഘട്ടത്തിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ചേർന്നു.
ട്രംപും താനും തമ്മിലുള്ള മികച്ച ബന്ധമാണ് ഈ കൂടിക്കാഴ്ചയിൽ വ്യക്തമാകുന്നതെന്ന് കിം പത്രസമ്മേളനത്തിൽ പറഞ്ഞു. വളരെ മികച്ച ബന്ധമാണിതെന്ന് ട്രംപും പറഞ്ഞു.
ട്രംപും കിമ്മും ഇതിനു മുന്പ് രണ്ടുവട്ടം ഉച്ചകോടി നടത്തി. കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ആദ്യ ഉച്ചകോടിയിൽ ഉത്തരകൊറിയയുടെ ആണവനിർവ്യാപനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഈ വർഷം ഫെബ്രുവരിയിൽ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിൽ നടന്ന രണ്ടാം ഉച്ചകോടി പരാജയപ്പെട്ടു. ട്രംപ് ഇറങ്ങിപ്പോയി. അമേരിക്ക ഉപരോധങ്ങൾ മുഴുവൻ നീക്കാതെ സന്പൂർണ ആണവനിർവ്യാപനം നടപ്പാക്കാനാവില്ലെന്ന കിമ്മിന്റെ കടുംപിടിത്തമാണ് ഇറങ്ങിപ്പോകാൻ കാരണമെന്ന് ട്രംപ് വിശദീകരിച്ചു.
മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ജിമ്മി കാർട്ടറും ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗ് സന്ദർശിച്ചിട്ടുണ്ട്. പക്ഷേ, ഭരണത്തിലിരിക്കുന്പോഴല്ലായിരുന്നു. പല മുൻ യുഎസ് പ്രസിഡന്റുമാരും ദക്ഷിണകൊറിയയിൽ എത്തവേ, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി നിസൈനീകൃത മേഖല സന്ദർശിച്ചിട്ടുണ്ട്.
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിക്ക് പരിക്ക്
ട്രംപ്-കിം കൂടിക്കാഴ്ചയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർമാരെ തടഞ്ഞ ഉത്തരകൊറിയൻ സുരക്ഷാസൈനികരുമായി ഉണ്ടായ കശപിശയിൽ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാമിന് നിസാര പരിക്കേറ്റു.
ചരിത്രം കുറിച്ച് ട്രംപ്; അതിർത്തി കടന്ന് ഉത്തരകൊറിയയിൽ
12:24 AM Jul 01, 2019 | Deepika.com