സീയൂൾ: ഇന്നലെ പ്രാദേശികസമയം 3.45നാണ് ട്രംപ് ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തിയത്. കിം ജോംഗ് ഉന്നിനു ഹസ്തദാനം നല്കിയ അദ്ദേഹം കൊറിയകൾക്കിടയിലെ പട്ടാള അതിർത്തിരേഖ മുറിച്ചുകടന്ന് ഉത്തരകൊറിയൻ ഭാഗത്തേക്കു നടന്നു. കിം ചിരിച്ചുകൊണ്ട് ഇതു കണ്ടുനിന്നു. അങ്ങോട്ടു പത്തും ഇങ്ങോട്ടും പത്തും കൂട്ടി ഇരുപതു ചുവടുകൾ ട്രംപ് ഉത്തരകൊറിയൻ മണ്ണിൽ നടന്നു. ട്രംപിന്റെ അപ്രതീക്ഷിത നടപടി ടെലിവിഷനിലൂടെ ലോകവ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ടു.
കൊറിയൻ അതിർത്തി മുറിച്ചുകടന്നതിൽ താനേറെ അഭിമാനിക്കുന്നതായി ട്രംപ് പിന്നീടു പറഞ്ഞു. കൂടിക്കാഴ്ച സാധ്യമാക്കിയതിനു കിമ്മിനു നന്ദി അറിയിച്ചു. കിമ്മിന് ഏതു സമയത്തും വൈറ്റ്ഹൗസ് സന്ദർശിക്കാമെന്നും എന്നാൽ അത് ഉടൻ സാധ്യമാകുമെന്നു കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മഹത്തായ ബഹുമതി
കിമ്മിനെ കണ്ടശേഷം ട്രംപ് അമേരിക്കയിലേക്കു മടങ്ങി. ദക്ഷിണകൊറിയയിലെ ഒസാൻ എയർബേസിൽനിന്നാണ് ട്രംപ് വിമാനം കയറിയത്. ഉത്തരകൊറിയൻ മണ്ണിൽ ചവിട്ടാനായത് മഹത്തായ ബഹുമതിയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കിം ദക്ഷിണകൊറിയയിൽ കാലുകുത്തിയതും അപ്രതീക്ഷിതം
കിം ജോംഗ് ഉൻ ദക്ഷിണകൊറിയൻ മണ്ണിൽ കാലു കുത്തുമെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. ട്രംപാണ് കിമ്മിനെ ദക്ഷിണകൊറിയൻ ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയത്. കിമ്മിനെ ട്രംപ് ക്ഷണിക്കുന്നതു കണ്ട് താൻ അദ്ഭുതപ്പെട്ടുപോയെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ഉപദേഷ്ടാവ് ചുംഗ് ഇൻ മൂൺ പറഞ്ഞു. കൊറിയകൾക്കിടയിലെ അതിർത്തിരേഖ കൃത്രിമം മാത്രമാണെന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരകൊറിയൻ കൂടിയാലോചകർ ജീവനോടെയുണ്ടെന്നു പ്രതീക്ഷ
അമേരിക്കയുമായുള്ള കൂടിയാലോചനയ്ക്കു നിയോഗിക്കപ്പെട്ട ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ ജീവനോടെയുണ്ടെന്നാണു തന്റെ പ്രതീക്ഷയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതിൽ ഒരാൾ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ശേഷിക്കുന്നവർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നാണു കരുതുന്നത്.
ഹാനോയി ഉച്ചകോടി പരാജയപ്പെട്ടതിനു പിന്നാലെ കുപിതനായ കിം കൂടിയാലോചകരെ വധശിക്ഷയ്ക്കു വിധേയമാക്കിയെന്ന് ഒരു ദക്ഷിണകൊറിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ വധിക്കപ്പെട്ടുവെന്നു പറയുന്നവർ കായികമത്സരങ്ങൾ വീക്ഷിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു.
ഉത്തരകൊറിയൻ മണ്ണിൽ 20 ചുവടുകൾ
12:24 AM Jul 01, 2019 | Deepika.com