തായ്ലൻഡ് ടാപ്പിംഗ് സീസണിന് ഒരുങ്ങി, ടയർ ലോബി വിലക്കയറ്റം തടയാൻ നീക്കം തുടങ്ങി. അനുകൂല സാഹചര്യം ഒത്തുവന്നിട്ടും നാളികേരോത്പന്നങ്ങൾക്ക് മുന്നേറാനായില്ല. പുതിയ ഏലക്ക വരവിനായി ഓണം വരെ കാത്തിരിക്കാം. ലഭ്യത ചുരുങ്ങിയിട്ടും കുരുമുളകിനു തിരിച്ചടി. പവന് റിക്കാർഡ് തിളക്കം.
റബർ
മുഖ്യ റബർ ഉത്പാദകരാജ്യമായ തായ്ലൻഡ് ടാപ്പിംഗ് സീസണിന് ഒരുങ്ങി. കയറ്റുമതി നിയന്ത്രിച്ച് രാജ്യാന്തര വിപണിക്ക് ഊർജം പകരാൻ ഒരുവശത്തു നീക്കം നടത്തുമ്പോൾ പുതിയ ചരക്ക് ബാങ്കോക്ക് വിപണിയെ അല്പം സമ്മർദത്തിലാക്കാം. അതായത് ഏഷ്യൻ റബർ മാർക്കറ്റുകൾ മാസത്തിന്റെ രണ്ടാം പകുതിയിൽ ചാഞ്ചാടാം. ടോക്കോമിൽ റബർ ബുള്ളിഷാണെങ്കിലും ഉത്പാദകരാജ്യങ്ങളിലെ പുതിയ സംഭവവികാസങ്ങൾ നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കാനും ഇടയുണ്ട്. കിലോ ഗ്രാമിന് 236 യെൻ വരെ ഉയർന്ന റബർ തിരുത്തലുകളിൽ 226-218 യെന്നിന് മുകളിൽ ഈവാരം പിടിച്ചു നിൽക്കാനായാൽ വീണ്ടും മികവിന് ശ്രമം നടത്താം. 218 യെന്നിലെ താങ്ങ് നഷ്ടപ്പെട്ടാൽ അതിനൊപ്പം ചൈനീസ്, സിംഗപ്പൂർ മാർക്കറ്റുകളിലും റബർവില ഇടിയും.
കേരളത്തിൽ കാലവർഷം ദുർബലമെങ്കിലും പകൽ ചൂട് കണക്കിലെടുക്കാതെ ചെറുകിട കർഷകർ ടാപ്പിംഗ് തുടങ്ങി. മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ചരക്ക് വില്പനയ്ക്കെത്തിത്തുടങ്ങും. ഇതിന്റെ മുന്നോടിയായി ടയർ വ്യവസായികൾ നാലാം ഗ്രേഡിനെ 15,500ൽനിന്ന് 15,100ലേക്ക് താഴ്ത്തി. വിദേശത്തെ പുതിയ സംഭവവികാസങ്ങളും ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിക്കും. അഞ്ചാം ഗ്രേഡ് റബർ 14,900 രൂപയിലും ലാറ്റക്സ് 9100 രൂപയിലുമാണ്.
രാജ്യാന്തര വിപണിയിൽ തായ്ലൻഡ് നാലാം ഗ്രേഡിന് തുല്യമായ ചരക്ക് ക്വിന്റലിന് രണ്ടു ഡോളർ കുറച്ച് 202 ഡോളറാക്കി. വാരാവസാനം ബാങ്കോക്കിൽ റബർ വില 14,037 രൂപയാണ്.
നാളികേരം
സംഭരണ വാർത്തകൾ പുറത്തുവന്നിട്ടും നാളികേരോത്പന്നങ്ങൾക്ക് മികവിന് അവസരം ലഭിച്ചില്ല. ഇടവപ്പാതിക്ക് ശേഷമുള്ള വിലക്കയറ്റം പ്രതീക്ഷിച്ച് ചരക്കു പിടിച്ചവർ വിപണിയിലെ മരവിപ്പിൽ നിരാശരാണ്. മൂന്നാഴ്ചയായി വെളിച്ചെണ്ണയും കൊപ്രയും പ്രതിസന്ധിയിലാണ്.
സംസ്ഥാന സർക്കാർ പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉത്പാദകമേഖല വീക്ഷിച്ചതെങ്കിലും വില ഉയർന്നില്ല. മാസാരംഭമായതിനാൽ പ്രദേശിക തലത്തിൽ വെളിച്ചെണ്ണവില്പന ഈ വാരം ഉയരാം. എണ്ണയ്ക്ക് ഡിമാൻഡ് ഉയർന്നാൽ മില്ലുകാർ വില ഉയർത്തി കൊപ്ര ശേഖരിക്കും. കൊച്ചിയിൽ കൊപ്ര 8700 രൂപയിലും വെളിച്ചെണ്ണ 13,000 രൂപയിലുമാണ്. കാങ്കയത്ത് കൊപ്ര 8650 ലേക്ക് വാരാവസാനം ഉയർന്നത് പ്രതീക്ഷ പകരുന്നു.
ഏലം
ജലസേചന സൗകര്യം ഒരുക്കിയ ചുരുക്കം ചില തോട്ടങ്ങളിലെ ഏലച്ചെടികൾ പോലും ജീവൻമരണ പോരാട്ടം നടത്തുന്നു. മഴ കനിഞ്ഞാലും പുതിയ സീസണിന് ഓണം വരെ കാത്തിരിക്കേണ്ടിവരും.
വലുപ്പം കൂടിയവ കാർഷികമേഖലയിൽ സ്റ്റോക്കില്ല. ഇടത്തരം ചരക്ക് മധ്യവർത്തികളുടെ കൈവശവും കാര്യമായില്ല. അതായത് അടുത്ത രണ്ടു മാസം ലേല കേന്ദ്രങ്ങളിൽ ഏലക്കവില ഏത് റേഞ്ചിൽ നീങ്ങുമെന്ന് വിലയിരുത്താനാവാത്ത അവസ്ഥ. വർഷാരംഭത്തിൽ കിലോ 1500 രൂപ ലഭിച്ച ഏലക്ക ഇതിനകം 5743 വരെ ഉയർന്നു. ഇതിനിടെ ഇറക്കുമതി സാധ്യതകൾ ആരാഞ്ഞ് വ്യവസായികൾ ഗ്വാട്ടിമാലയുമായി രഹസ്യ ചർച്ചനടത്തി. എന്നാൽ അവിടെയും സ്റ്റോക്ക് പരിമിതമാണ്.
കുരുമുളക്
ഉത്തരേന്ത്യൻ ഡിമാൻഡ് മങ്ങിയത് കുരുമുളകുവിലയെ ബാധിച്ചു. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാർ രംഗത്തില്ല. ഇതിനിടെ കാലവർഷം ദുർബലമായത് കുരുമുളകുകൊടികളെ ബാധിച്ചു. പല തോട്ടങ്ങളിലെയും സ്ഥിതി അത്ര സുഖകരമല്ല.
വരൾച്ച തുടർന്നാൽ അടുത്ത സീസണിലും ഉത്പാദനം കുറയും. പ്രതികൂല കാലാവസ്ഥയാൽ കഴിഞ്ഞ സീസണിൽ ഉത്പാദനം അമ്പതു ശതമാനം കുറഞ്ഞിരുന്നു. അടുത്ത സീസണിലും ഇത് ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5400 ഡോളർ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 600 രൂപ ഇടിഞ്ഞ് ശനിയാഴ്ച 33,900 രൂപയായി.
സ്വർണം