സീയൂൾ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലുള്ള നിസൈനീകൃത മേഖലയിൽവച്ചു കിമ്മുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അദ്ദേഹം ട്വിറ്റിലൂടെ അറിയിക്കുകയായിരുന്നു. ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിക്കു ശേഷം ട്രംപ് ദക്ഷിണകൊറിയയിലെത്തിയിട്ടുണ്ട്. ട്രംപിന്റെ നിർദേശം ഉത്തരകൊറിയ സ്വാഗതം ചെയ്തു. പക്ഷേ, കിം കൂടിക്കാഴ്ചയ്ക്കു തയാറാണോയെന്നു വ്യക്തമാക്കിയിട്ടില്ല.
ദക്ഷിണ കൊറിയ സന്ദർശനത്തിനിടെ കിമ്മുമായി ഹസ്തദാനം ചെയ്യാനും ഹലോ പറയാനും താത്പര്യമുണ്ടെന്നാണ് ജപ്പാനിലെ ഒസാക്കയിൽനിന്നു തിരിക്കുംമുന്പ് ട്രംപ് ട്വീറ്റ് ചെയ്തത്. വളരെ താത്പര്യം ഉളവാക്കുന്ന നിർദേശമാണിതെന്ന് ഉത്തര കൊറിയൻ വിദേശകാര്യ സഹമന്ത്രി ചോയ് സോൺ ഹുയി പ്രതികരിച്ചു. എന്നാൽ, കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക നിർദേശം ഉത്തരകൊറിയയ്ക്കു ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്ക് ഊർജം പകരുക ലക്ഷ്യമിട്ടാണ് ട്രംപ് ദക്ഷിണകൊറിയയിൽ എത്തിയിരിക്കുന്നത്. ട്രംപിന്റെ നിർദേശം കിം സ്വീകരിച്ചാൽ ഇരുവരും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കുമത്. ട്രംപും കിമ്മും 2018 ജൂണിൽ സിംഗപ്പൂരിൽവച്ചും ഈ വർഷം ഫെബ്രുവരിയിൽ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിൽവച്ചും ഉച്ചകോടി നടത്തി. സിംഗപ്പൂർ ഉച്ചകോടിയിൽ ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും ധാരണകളൊന്നും ഒപ്പുവച്ചില്ല. ഹാനോയി ഉച്ചകോടിയിൽനിന്നു ട്രംപ് ഇറങ്ങിപ്പോയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.
അമേരിക്ക ഉപരോധങ്ങൾ മുഴുവൻ നീക്കാതെ സന്പൂർണ ആണവ നിരായുധീകരണം സാധ്യമാകില്ലെന്ന കിമ്മിന്റെ കടുംപിടിത്തമാണ് ബന്ധം വഷളാക്കുന്നതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്തിടെ ഉത്തരകൊറിയ ചില മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
നിസൈനീകൃത മേഖലയിൽ ട്രംപും കിമ്മും മൂന്നാം കൂടിക്കാഴ്ച നടത്തിയാൽ യുഎസ്- ഉത്തരകൊറിയ ബന്ധത്തിലെ മഞ്ഞുരുകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, കൂടിക്കാഴ്ച നടന്നാൽ തന്നെ മിനിട്ടുകൾ മാത്രമേ നീളൂ. വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. കൂടിക്കാഴ്ചയ്ക്കു മുന്പ് ഒരുവിധ മുന്നൊരുക്കവും നടന്നിട്ടില്ല.
ദക്ഷിണകൊറിയയിലെത്തിയ ട്രംപ് പ്രസിഡന്റ് മൂൺ ജേ ഇന്നുമായി ചർച്ച നടത്തി.
ട്രംപ് ദക്ഷിണകൊറിയയിൽ; കിമ്മിനെ കാണാൻ ആഗ്രഹം
11:46 PM Jun 29, 2019 | Deepika.com