വാഷിംഗ്ടൺ ഡിസി: യുഎസിലെ ഷാർലറ്റ്സ്വിൽ നഗരത്തിൽ വംശീയ വിദ്വേഷത്തിനെതിരേ നടന്ന റാലിയിലേക്കു വണ്ടിയോടിച്ചുകയറ്റി യുവതിയെ കൊലപ്പെടുത്തിയ കേസിൽ നിയോ നാസി സംഘാംഗം ജയിംസ് അലക്സ് ഫീൽഡി(22)ന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തന്റെ നടപടി മൂലം ഹെതർ ഹേയർ എന്ന മുപ്പത്തിരണ്ടുകാരി മരിച്ചതിൽ ഏറെ ഖേദിക്കുന്നതായി ജയിംസ് കോടതിയിൽ പറഞ്ഞു.
വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട 30 കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയത്. 29ലും കുറ്റം സമ്മതിച്ചു. അതിനാൽ പ്രതിക്കു വധശിക്ഷ നല്കണമെന്നു പ്രോസിക്യൂഷൻ വാദിച്ചില്ല.
2017 ഓഗസ്റ്റിലായിരുന്നു സംഭവം. പതിറ്റാണ്ടുകൾക്കിടെ യുഎസ് കണ്ട ഏറ്റവും വലിയ വംശീയവിദ്വേഷ പ്രകടനത്തിന് വിർജീനിയ സംസ്ഥാനത്തെ ഷാർലറ്റ്സ്വിൽ വേദിയായി. അമേരിക്കൻ സിവിൽ യുദ്ധത്തിൽ അടിമത്വം നിലനിർത്താൻ പോരാടിയ കോൺഫെഡറസി സംസ്ഥാനങ്ങളുടെ നേതൃത്വം വഹിച്ച ജനറൽ ലീയുടെ പ്രതിമ മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. പ്രതിമ മാറ്റുന്നതിനെതി രേ നിയോ നാസികൾ, വെള്ളക്കാരുടെ മേധാവിത്വത്തിനായി വാദിക്കുന്നവർ, കു ക്ലക്സ് ക്ലാൻ തുടങ്ങിയവർ റാലി നടത്തി.
വെള്ളക്കാരുടെ മേധാവിത്വത്തെ എതിർക്കുന്നവരും വലിയ റാലികൾ നടത്തി. ഇത്തരമൊരു റാലിയിലേക്കാണ് ഇയാൾ കാറോടിച്ചു കയറ്റിയത്.
ഷാർലറ്റ്സ്വിൽ: നിയോ നാസിക്കു ജീവപര്യന്തം
11:46 PM Jun 29, 2019 | Deepika.com