വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷ സാധ്യത വർധിച്ച പശ്ചാത്തലത്തിൽ യുഎസ് വ്യോമസേനയുടെ എഫ്-22 റാപ്റ്റർ യുദ്ധവിമാനങ്ങളും ഗൾഫിൽ വിന്യസിച്ചു. അമേരിക്കയുടെ താത്പര്യങ്ങളെയും സൈനികരെയും സംരക്ഷിക്കാനാണ് സ്റ്റെൽത്ത് ശേഷിയുള്ള ഈ വിമാനങ്ങൾ അയച്ചതെന്നു യുഎസ് വ്യോമസേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു.
എത്ര വിമാനങ്ങൾ അയച്ചുവെന്നു വ്യക്തമാക്കിയിട്ടില്ല. യുഎസ് വ്യോമസേനയുടെ ഖത്തറിലെ താവളമായ അൽ ഉദെയ്ദ് എയർബേസിനു മുകളിൽ അഞ്ച് എഫ്-22 വിമാനങ്ങൾ പറക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
യുഎസ് സേനയുടെ ബി-52 ബോംബർ വിമാനങ്ങളും വിമാനവാഹിനിയും പേട്രിയറ്റ് മിസൈൽ സംവിധാനവും അധിക സൈനികരും ഗൾഫിൽ മുന്‍പെത്തിയിരുന്നു.
ഇറാനും വൻശക്തികളും തമ്മിലുള്ള ആണവകരാറിൽനിന്നു യുഎസ് ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.
അടുത്തിടെ യുഎസിന്റെ ആളില്ലാ ചാരവിമാനം ഇറാൻ വീഴ്ത്തിയതു യുദ്ധഭീതി ഉളവാക്കി. ഇറാനെ ആക്രമിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടെങ്കിലും ആക്രമണത്തിനു പത്തു മിനിട്ടു മുന്‍പാണു വേണ്ടെന്നുവച്ചത്.
ഗൾഫിലേക്ക് യുഎസിന്റെ എഫ്-22 യുദ്ധവിമാനങ്ങളും
11:46 PM Jun 29, 2019 | Deepika.com