മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിന്റെ അവശേഷിക്കുന്ന തെളിവ് ലേലത്തിന്. ആ ചരിത്ര സംഭവത്തിന്റെ അന്‍പതാം വാർഷികം ആഘോഷിക്കുന്പോഴാണ് ഈ നീക്കം. നീൽ ആംസ്ട്രോംഗ് ചന്ദ്രനിലിറങ്ങുന്ന വീഡിയോ ടേപ്പാണ് ഗാരി ജോർജ് എന്ന വ്യക്തി ലേലത്തിനു വയ്ക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കൻ സ്പേസ് ഏജൻസി നാസ 1976ൽ നിരവധി വീഡിയോ ടേപ്പുകൾ വിറ്റിരുന്നു. അന്ന് കോളജ് വിദ്യാർഥിയായിരുന്ന ഗാരി ജോർജ് 1,100ൽപ്പരം റീലുകൾ 218 ഡോളറിന് വാങ്ങി.
പിന്നീട് കുറേ എണ്ണം ടിവി ചാനലുകൾക്ക് വിറ്റു. എന്നാൽ, വിലമതിക്കാനാവാത്തത് എന്ന് കരുതിയ മൂന്നെണ്ണം സൂക്ഷിച്ചു. ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തുന്ന വീഡിയോയാണ് ഇതിൽ പ്രധാനപ്പെട്ടത്. ആംസ്ട്രോംഗിന്റെ ഒപ്പമുണ്ടായിരുന്ന ബസ് ആൽഡ്രിനെയും വീഡിയോയിൽ കാണാം.
ലേലത്തിലൂടെ ടേപ്പുകൾക്ക് 20 ലക്ഷം ഡോളർ ലഭിക്കുമെന്നാണ് ജോർജ് പ്രതീക്ഷിക്കുന്നത്.
1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലൂടെയാണ് മനുഷ്യൻ ചന്ദ്രനിലെത്തുന്നത്.
ആ ടേപ്പുകൾ ലേലത്തിന്
11:46 PM Jun 29, 2019 | Deepika.com