കൊച്ചി: വൈദ്യുത ഗതാഗതനയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ആകുന്പോഴേക്ക് 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ലക്ഷം ഇരുചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്കുവാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോൾഗാട്ടി ലുലു കണ്വൻഷൻ സെന്ററിൽ ആരംഭിച്ച ഇ - മൊബിലിറ്റി കോണ്ഫറൻസും ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസുകളെക്കുറിച്ചു കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്കു പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചുനിന്നു. ഇതിന്റെ ഭാഗമായി സിഎൻജി, എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു. കൊച്ചിയിൽ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചു. ആദ്യ എൽഎൻജി ബസ്, ആദ്യ സോളാർ, ഇലക്ട്രിക് ബോട്ടുകൾ എന്നിവയും കേരളത്തിൽ തുടക്കം കുറിച്ചു.
വൈദ്യുത വാഹന രംഗത്തു നിക്ഷേപകർക്കു വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിന്റെ ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു.
ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപറേഷൻ പന്പിൽ ആരംഭിച്ച ചാർജിംഗ് സ്റ്റേഷന്റെ വർച്വൽ ഉദ്ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. വൈദ്യുത വാഹന നിർമാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. വൈദ്യുത വാഹനങ്ങൾക്കുള്ള സബ്സിഡിക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു.
ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ച ചടങ്ങിൽ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കൊച്ചി മെട്രോ എംഡി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ സെക്ഷനുകൾ നടന്നു. കോണ്ഫറൻസ് ഇന്നു സമാപിക്കും.
കെഎസ്ആർടിസിക്കായി 3000 ബസുകൾ
കൊച്ചി: രാജ്യത്താദ്യമായി വൈദ്യുത ഓട്ടോറിക്ഷകൾ നിർമിച്ച സർക്കാർ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) യൂറോപ്യൻ സഹകരണത്തോടെ കെഎസ്ആർടിസിക്കു വേണ്ടി 3000 വൈദ്യുത ബസുകൾ നിർമിക്കും. സ്വിസ് വാഹനനിർമാതാക്കളായ ഹെസിന്റെ സഹകരണത്തോടെയാണു പദ്ധതി.
ഇതു സംബന്ധിച്ച ധാരണപത്രം ലുലു കണ്വൻഷൻ സെന്ററിൽ ആരംഭിച്ച വൈദ്യുത വാഹന എക്സ്പോയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഹെസ് സിഇഒ അലക്സ് നായെഫയും കെഎഎൽ ചെയർമാൻ കരമന ഹരിയും തമ്മിൽ കൈമാറി. വൈദ്യുത ബസ് നിർമാണത്തിനു യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. വർഷംതോറും 8000 വൈദ്യുത ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ ലക്ഷ്യമിടുന്ന കെഎഎലിനു ചരിത്രപരമായ മുന്നേറ്റമുണ്ടാക്കുന്നതാണു സ്വിസ് കന്പനിയുമായുള്ള സഹകരണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഹൈഡ്രജൻ സെൽ അധിഷ്ഠിത വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിൽ സഹകരിക്കുന്നതിന് സംസ്ഥാന സർക്കാരും സ്പോട്ടിമൈസ് എനർജി പ്രൈവറ്റ് ലിമിറ്റഡും ധാരണയിലെത്തി. സ്പോട്ടിമൈസ് സ്ഥാപകനും സിഇഒയുമായ ആനന്ദ് വാസുദേവൻ ധാരണാപത്രം മുഖ്യമന്ത്രിക്കു കൈമാറി.
എനർജി എഫിഷെൻസി സർവീസ് ലിമിറ്റഡിൽ (ഇഇഎസ്എൽ) നിന്നു 14 വൈദ്യുത കാറുകൾ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും ധാരണയായി. മുഖ്യമന്ത്രിയും ഗതാഗത കമ്മീഷണറും ചേർന്നു കാറിന്റെ താക്കോൽ ഇഇഎസ്എൽ ഡയറക്ടർ വെങ്കടേഷ് ദ്വിവേദിയിൽ നിന്ന് ഏറ്റുവാങ്ങി.
പത്തു ലക്ഷം വൈദ്യുത വാഹനങ്ങൾ മൂന്നു വർഷത്തിനകം പുറത്തിറക്കും
11:31 PM Jun 29, 2019 | Deepika.com